കൊച്ചിയിലെ ഇന്ത്യ-ഹോങ്കോങ് മല്‍സരം: വാര്‍ത്താസമ്മേളനത്തിനെത്തിയ ഇന്ത്യന്‍ പരിശീലകനെയും താരങ്ങളേയും തടഞ്ഞ് ജിസിഡിഎ
വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ജിസിഡിഎ, പണം അടച്ചിലെങ്കില്‍ സ്റ്റേഡിയം തുറന്ന് നല്‍കില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ള
കൊച്ചി: ഇന്ത്യ-ഹോങ്കോങ് എഎഫ്സി അന്താരാഷ്ട്ര ഫുട്‌ബോള്‍ മല്‍സരത്തിന് മുന്നോടിയായി നടത്താനിരുന്ന ഇന്ത്യന്‍ ടീമിന്റെ വാര്‍ത്ത സമ്മേളനം നടത്താന്‍ ജിസിഡിഎ അനുവദിച്ചില്ല. ഇന്നലെ മൂന്ന് മണിക്കായിരുന്നു വാര്‍ത്ത സമ്മേളനം നിശ്ചയിച്ചിരുന്നത്. പരിശീലകന്‍ ഖാലിദ് ജമീല്‍ ഉള്‍പ്പെടെയുള്ള ടീം അംഗങ്ങളെയാണ് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഗേറ്റിനു പുറത്തു വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. മാര്‍ച്ച് 31ന് കലൂര്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഹോങ്കോങ് മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്.
സെക്യൂരിറ്റി ഡിപ്പോസിറ്റിന്റെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഏറെ നേരെ കാത്തു നിന്ന ടീം മടങ്ങുകയായിരുന്നു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജിസിഡിഎയ്ക്ക് നല്‍കാനുള്ള കുടിശികയായ പണം അടച്ചിലെങ്കില്‍ സ്റ്റേഡിയം തുറന്ന് നല്‍കില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ള പറഞ്ഞു. മല്‍സരം നടത്തണമെങ്കില്‍ പണം അടക്കാനുള്ള നടപടിക്ക് പുറമെ, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എഗ്രിമെന്റ് ഒപ്പിടാന്‍ തയ്യാറാകണമെന്നും ചന്ദ്രന്‍പിള്ള ആവശ്യപ്പെട്ടു.
ചെറിയ സാങ്കേതിക പ്രശ്‌നം സംഭവിച്ചതാണെന്നാണ് കെഎഫ്എ പ്രസിഡന്റ് നവാസ് മീരാന്‍ പ്രതികരിച്ചത്. മല്‍സരം മുന്‍പ് തീരുമാനിച്ച പോലെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 31ന് കലൂര്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഹോങ്കോങ് മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ വാടകയായി മൂന്ന് ലക്ഷം രൂപയും 20-25 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയും ജിസിഡിഎ ചോദിച്ചുവെന്നാണ് റിപോര്‍ട്ട്. കെഎഫ്എ ആണ് മല്‍സരം സംഘടിപ്പിക്കുന്നതെങ്കിലും ജിസിഡിഎയുടെ ഉടമസ്ഥതയിലാണ് സ്റ്റേഡിയം. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം വീണ്ടും കൊച്ചിയിലെത്തുന്നത്.
ഫെബ്രുവരിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ വാര്‍ത്താ സമ്മേളനവും ജിസിഡിഎ തടഞ്ഞിരുന്നു. ഐഎസ്എല്‍ സീസണില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരായ മല്‍സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനമായിരുന്നു അന്ന് തടഞ്ഞിരുന്നത്. കോച്ചായിരുന്ന ഡേവിഡ് കറ്റാലയും ഇന്ത്യന്‍താരം റൗളിന്‍ ബോര്‍ഗസും ഉള്‍പ്പെടെയുള്ള ബ്ലാസ്റ്റേഴ്സ് സംഘത്തെയാണ് പത്രസമ്മേളനം നടക്കുന്ന മുറിയില്‍നിന്ന് ഇറക്കിവിട്ടത്.
