മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം: മാതാപിതാക്കള്‍ അറസ്റ്റില്‍

Update: 2018-10-12 13:29 GMT


ചാവക്കാട്: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ സ്വന്തം മകളെ കൈകാലുകള്‍ കെട്ടിയിട്ട് ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച പിതാവിനേയും സംഭവം അറിഞ്ഞിട്ടും വിവരം മറച്ചുവെച്ച മാതാവിനേയും ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. അണ്ടത്തോട് സ്വദേശിയായ 35 കാരനേയും ഭാര്യയേയുമാണ് ചാവക്കാട് സിഐ ജി ഗോപകുമാറിന്‍രെ നേതൃത്വത്തില്‍ എസ്‌ഐ മാധവന്‍, എഎസ്‌ഐ അനില്‍ മാത്യു, സിപിഒമാരായ ലോഫിരാജ്, അബ്ദുല്‍ റഷീദ്, എന്നിവരടങ്ങിയ പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവരം നാട്ടുകാരായ യുവാക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരേയാണ് ആദ്യം അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ വിവരം ബോധ്യപ്പെട്ടതോടെ പോലിസിനെ വിവരമറിയിച്ചു. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത വിവരമറിഞ്ഞ് പ്രതിയായ പിതാവ് ഒളിവില്‍ പോയി. കോയമ്പത്തൂര്‍, സേലം, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ പാലക്കാട്തമിഴ്‌നാട് അതിര്‍ത്തിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തു വരുന്നതിനിടേയാണ് പോലിസിന്റെ പിടിയിലായത്. ഇയാള്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന കാരിയര്‍ ആയിരുന്നതായും പോലിസ് പറഞ്ഞു. പീഡനത്തിനിരയായ സംഭവം വിദ്യാര്‍ഥിനി മാതാവിനെ അറിയിച്ചിട്ടും വിവരം പോലിസിനെ അറിയിക്കാതെ മറച്ചു വെച്ച കുറ്റത്തിനാാണ് മാതാവിനെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ അഡീഷനല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ചൈല്‍ഡ് ലൈനില്‍ പീഡന വിവരം അറിയിച്ചതിന്റെ വൈരാഗ്യത്തില്‍ മാതാവ് യുവാക്കള്‍ക്കെതിരേ നേരത്തെ പോലിസില്‍ വ്യാജ പരാതി നല്‍കിയിരുന്നു.

Similar News