സവാദിന്റെ കൊലപാതകം : മുഖ്യപ്രതി ബഷീര്‍ കീഴടങ്ങി, കൊലനടത്താനുപയോഗിച്ച മരവടി കണ്ടെത്തി

Update: 2018-10-08 11:38 GMT


താനൂര്‍: തെയ്യാല ഓമച്ചപ്പുഴയില്‍ പൗറകത്ത് സവാദിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഓമച്ചപ്പുഴ സ്വദേശി ബഷീര്‍ പോലീസില്‍ കീഴടങ്ങി. പ്രതിയെ സംഭവം നടന്ന തെയ്യാലയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലനടത്താനുപയോഗിച്ച മരവടി സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തി.
ഗള്‍ഫിലേക്കു കടന്ന പ്രതി ബഷീറിനെ പിടികൂടുന്നതിനായി ഇന്റര്‍പോളി ന്റെയും ഇന്ത്യന്‍ എംബസിയുടെയും സഹായം തേടുമെന്ന്് പോലിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സവാദിനെ തലക്കടിച്ച് കൊല നടത്തി ഗള്‍ഫിലേക്ക് തന്നെ മുങ്ങിയ കാമുകന്‍ ബഷീര്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ സഹിതം വാര്‍ത്ത വന്നതോടെ ഷാര്‍ജയില്‍ നില്‍ക്കക്കള്ളിയില്ലാതെ നാട്ടിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍ തെളിവെടുപ്പിനായി ഓമച്ചപ്പുഴയിലെ പാടവരമ്പത്തെത്തിയ പ്രതി കൊലക്കുപയോഗിച്ച മരവടി കാണിച്ചു കൊടുത്തു. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്കെത്തിച്ച ബഷീറിനെ ആള്‍ക്കൂട്ടത്തിന്റെ കയ്യേറ്റ ശ്രമത്തില്‍ നിന്നും ഏറെ പണിപ്പെട്ടാണ് പോലീസ് രക്ഷിച്ചത്. കേസിലെ മറ്റു പ്രതികളായ സൗജത്തിനെയും സുഫിയാനെയും കഴിഞ്ഞദിവസം പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ കൂടുതല്‍ ചോദ്യംചെയ്യലിനായി ഇവരെ പോലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് സിഐ എം വി ഷാജി പറഞ്ഞു.
സവാദിനെ കൊലപ്പെടുത്താന്‍ മംഗലാപുരത്തു നിന്ന് തയ്യാലയിലേക്കു വരാനും പോവാനും ഉപയോഗിച്ച കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. കെഎല്‍ 60 ഡി 6415 റിറ്റ്‌സ് വെള്ള കാറാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ഫോറന്‍സിക് വിഭാഗം കാര്‍ പരിശോധിച്ചു. കാറില്‍ നിന്ന് രക്തക്കറ കണ്ടെത്തിയതായി പോലിസ് പറഞ്ഞു.
ഷാര്‍ജയില്‍ ഫയര്‍സ്‌റ്റേഷനില്‍ ഷെഫിന്റെ ജോലിയാണ് ബഷീറിന്. സവാദിനെ കൊലപ്പെടുത്താന്‍ ഒരുവര്‍ഷം മുമ്പു തന്നെ പദ്ധതിയിട്ടിരുന്നു. ബഷീര്‍ സൗജത്തിനെ കൊല നടത്താന്‍ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍, ഒറ്റയ്ക്ക് കൊലനടത്താനുള്ള ധൈര്യം സൗജത്തിനില്ലായിരുന്നു. ഒടുവില്‍ രണ്ടുപേരും കൊലെപ്പടുത്താന്‍ ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. ഇതിനായി ബഷീര്‍ കമ്പനിയില്‍നിന്ന് മൂന്നുദിവസത്തെ ലീവിന് വീട്ടുകാര്‍പോലും അറിയാതെ എത്തി കൊല നടത്തി മുങ്ങുകയായിരുന്നു.

Similar News