ബഹ്‌റയ്‌നില്‍ രാത്രി കടല്‍യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം

Update: 2026-03-30 07:10 GMT

മനാമ: മേഖലയിലെ സംഘര്‍ഷാവസ്ഥ ശക്തമായ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷാ നടപടികളിലേക്ക് കടന്ന് ബഹ്‌റയ്ന്‍. രാജ്യത്തിനെതിരേയുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ബഹ്‌റയ്ന്‍ തീരപ്രദേശങ്ങളില്‍ രാത്രി സമയത്ത് കടല്‍യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വൈകിട്ട് ആറു മുതല്‍ പുലര്‍ച്ചെ നാലു വരെ എല്ലാ തരത്തിലുള്ള ജലയാനങ്ങള്‍ക്കും നിരോധനം ബാധകമാണ്. മല്‍സ്യബന്ധന ബോട്ടുകള്‍, സ്വകാര്യ നൗകകള്‍, വിനോദയാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ കടലില്‍ പ്രവേശനം പൂര്‍ണമായി നിയന്ത്രിച്ചിട്ടുണ്ട്. അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ ഈ നിയന്ത്രണം തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. തീരപ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതിനുള്ള വിപുലമായ നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണം നടപ്പിലാക്കിയിരിക്കുന്നത്. നിശ്ചയിച്ചിരിക്കുന്ന സമയപരിധി കര്‍ശനമായി പാലിക്കണമെന്നും, അനാവശ്യമായി കടലില്‍ പോവാതിരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടിവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Tags: