സൗദിയില്‍ 21 മാസത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത് 15 ലക്ഷത്തോളം പേര്‍ക്ക്
എന്നാല്‍, സ്വദേശിവല്‍ക്കരണം ശക്തമാകുമ്പോഴും വിദഗ്ധ ജോലിക്കാര്‍ക്കു പുതുവര്‍ഷം ആശാവഹമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
റിയാദ്: സൗദിയില്‍ സ്വദേശിവല്‍കരണം തൊഴില്‍രഹിതരാക്കിയത് മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പേരെ. കഴിഞ്ഞ 21 മാസത്തെ കണക്കനുസരിച്ച് സൗദിയില്‍ 15 ലക്ഷത്തോളം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍, സ്വദേശിവല്‍ക്കരണം ശക്തമാകുമ്പോഴും വിദഗ്ധ ജോലിക്കാര്‍ക്കു പുതുവര്‍ഷം ആശാവഹമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2017ല്‍ 4.66 ലക്ഷം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. 2018 ആദ്യ ആറു മാസത്തിനിടെ മാത്രം 5.24 ലക്ഷം വിദേശികള്‍ക്കാണു തൊഴില്‍ നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവില്‍ ജൂലൈ, ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലെ കണക്കുപ്രകാരം സ്വകാര്യ മേഖലകളിലെ പ്രവാസികളുടെ എണ്ണത്തില്‍ 5.5 ലക്ഷത്തിന്റെ കുറവുണ്ടായതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ (ഗോസി) റിപോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു പറയുന്നു.
സ്വദേശിവല്‍കരണ പദ്ധതിയായ നിതാഖാത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചതോടെയാണ് ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിയത്. വിദഗ്ധ ജോലിക്കാരായ വിദേശികളും സമീപഭാവിയില്‍ തിരിച്ചുപോകേണ്ടിവരുമെന്നാണു സൗദിയുടെ നടപടികള്‍ സൂചിപ്പിക്കുന്നത്. 4 വര്‍ഷത്തിനകം സ്വകാര്യ തൊഴില്‍ മേഖലയില്‍ സൗദി പൗരന്മാരുടെ എണ്ണം 30 ലക്ഷമാക്കി ഉയര്‍ത്തുക എന്നതാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്. 12 മേഖലകളില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച് നിതാഖാതിന്റെ ഏറ്റവും പുതിയ ഘട്ടത്തിന് സപ്തംബറില്‍ തുടക്കം കുറിച്ചിരുന്നു.
