ദമ്മാം വഴിയുള്ള താൽക്കാലിക സര്‍വീസുകളുടെ കാലാവധി ഏപ്രില്‍ അവസാനം വരെ നീട്ടി ഗള്‍ഫ് എയര്‍

Update: 2026-03-27 10:40 GMT

മനാമ: മേഖലയിലെ വ്യോമപാത നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഗള്‍ഫ് എയര്‍ ദമ്മാം കേന്ദ്രീകരിച്ചുള്ള താല്‍ക്കാലിക സര്‍വീസുകളുടെ കാലാവധി ഏപ്രില്‍ അവസാനം വരെ നീട്ടി. ബഹ്‌റയ്ന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വ്യോമപരിധി നിയന്ത്രണങ്ങളെ തുടര്‍ന്ന് കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴിയാണ് നിലവില്‍ സര്‍വീസുകള്‍ തുടരുന്നത്.

ദമ്മാം-ലണ്ടന്‍ സര്‍വീസ് 2026 ഏപ്രില്‍ 11 വരെ നീട്ടിയിട്ടുണ്ട്. അതേസമയം, മുംബൈ, ചെന്നൈ, കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങള്‍, നെയ്‌റോബി, കെയ്‌റോ, ബാങ്കോക്ക്, കാസബ്ലാങ്ക, മനില എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ 2026 ഏപ്രില്‍ 30 വരെ തുടരും. നിലവില്‍ പത്തോളം പ്രധാന കേന്ദ്രങ്ങളിലേക്കാണ് ദമ്മാം വഴി ഗള്‍ഫ് എയര്‍ സര്‍വീസ് നടത്തുന്നത്. ദമ്മാം വഴി യാത്ര ചെയ്യുന്ന ഉറപ്പായ ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് ബഹ്‌റയ്‌നില്‍ നിന്നും ദമ്മാം വിമാനത്താവളത്തിലേക്കും തിരിച്ചും സൗജന്യ ബസ്സ് സര്‍വീസ് ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സൗദി അറേബ്യ വഴി ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ ട്രാന്‍സിറ്റ് വിസ ലഭ്യമാക്കുന്നതിനും ഗള്‍ഫ് എയര്‍ സഹായം നല്‍കും. എന്നാല്‍ സൗദി അറേബ്യയെ ലക്ഷ്യസ്ഥാനമാക്കി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേകം വിസ കരുതണം. വ്യോമപാത നിയന്ത്രണം സാധാരണനിലയിലാവുന്നതു വരെ യാത്രക്കാരുടെ അസൗകര്യം കുറയ്ക്കുന്നതിനായാണ് ഈ ബദല്‍ സംവിധാനം തുടരുന്നതെന്ന് ഗള്‍ഫ് എയര്‍ വ്യക്തമാക്കി.

Tags: