ശബരിമല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി

Update: 2018-10-01 09:23 GMT

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുന്നതിനുള്ള സാധ്യത തേടുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. ഇന്നത്തെ ശബരിമല മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള യോഗത്തിലാണ് മുഖ്യമന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെതിരെ അതൃപ്തി വ്യക്തമാക്കിയത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് എ പത്മകുമാര്‍ ഇന്നത്ത യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇന്നലെ തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ മുഖ്യമന്ത്രിയമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളേ കാണവേ ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല, തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല എന്നും പുനപരിശോധന ഹരജി നല്‍കുന്നതിനുള്ള സാധ്യത തേടുമെന്നും എംപത്മകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ താനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പുനപരിശോധന ഹരജിനല്‍കുന്നതിനെക്കുറിച്ചുള്ള കാര്യം പറഞ്ഞിരുന്നില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രതികരണത്തിലൂടെ തന്റെ സമ്മതത്തോടെ എന്ന തോന്നല്‍ ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.ബോര്‍ഡ് അംഗങ്ങളായ കെപി ശങ്കര്‍ ദാസ്, രാഘവന്‍ എന്നിവരാണ് യോഗത്തിലുണ്ടായിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡിലെ രണ്ട് അംഗങ്ങളും മറുപടി പറഞ്ഞില്ല.

Similar News