അവഗണനയെ തുടര്‍ന്ന് പാക് സ്പിന്നര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Update: 2018-10-10 18:36 GMT

ലാഹോര്‍:പാകിസ്താന്‍ ഇടംകൈയന്‍ സ്പിന്നര്‍ അബ്ദുര്‍ റഹ്മാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ദേശീയ സിലക്ടര്‍മാര്‍ തന്നെ അവഗണിക്കുന്നതില്‍ നിരാശപ്പെട്ടാണ് ഇപ്പോള്‍ വിടപറയുന്നത് എന്ന് 38കാരനായ റഹ്മാന്‍ വെളിപ്പെടുത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റുകളുടെ എണ്ണം 100 തികയ്ക്കാന്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെയാണ് താരത്തിന്റെ വിരമിക്കല്‍. 31 ഏകദിനങ്ങളിലായി 30 വിക്കറ്റും എട്ട് ട്വന്റി20യില്‍ നിന്നായി 11 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. 2012ല്‍ യുഎഇയില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന മല്‍സരത്തില്‍ സയീദ് അജ്മലുമായി ചേര്‍ന്ന് പാക്കിസ്താന് 3-0 ന്റെ വിജയം സമ്മാനിച്ചതാണ് താരത്തിന്റെ പാക് ടീമിലെ മികച്ച പ്രകടനം. മല്‍സര ശേഷം ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട താരത്തിന് 12 ആഴ്ച വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 2006ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തിലാണ് റഹ്മാന്‍ പാക്കിസ്താന്‍ ടീമില്‍ അരങ്ങേറുന്നത്.
Tags:    

Similar News