ഇറാന്‍ നാവികസേന കപ്പലിനു നേരെയുള്ള യുഎസ് ആക്രമണം; രക്ഷാപ്രവര്‍ത്തനവുമായി ഇന്ത്യന്‍ നാവികസേന

Update: 2026-03-05 16:21 GMT

ന്യൂഡല്‍ഹി: അമേരിക്കന്‍ ആക്രമണം നേരിട്ട ഇറാന്‍ നാവികസേന കപ്പല്‍ ഐറിസ് ദേനയില്‍ തിരച്ചില്‍ ഉള്‍പ്പെടേയുള്ള രക്ഷാപ്രവര്‍ത്തന നടപടികള്‍ തുടരുന്നതായി ഇന്ത്യന്‍ നാവികസേന പ്രസ്താവനയില്‍ അറിയിച്ചു. അപായ സന്ദേശം ലഭിച്ചതിനു പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തെന്നും ഇന്ത്യന്‍ നാവികസേന പ്രസ്താവനയില്‍ പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെയാണ് ഇറാനിയന്‍ കപ്പലിനു നേരെ ആക്രമണം നടന്നതായുള്ള കൊളംബോയിലെ മാരിടൈം റെസ്‌ക്യു കോര്‍ഡിനേഷന്‍ സെന്ററില്‍(എംആര്‍സിസിസി)ഐറിസ് ഡെനയില്‍നിന്നുള്ള അപായസുചന ലഭിച്ചതെന്നും നാവികസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിവരം ലഭിച്ച ഉടന്‍ സമുദ്ര നിരീക്ഷണ വിമാനം അവിടേക്ക് പുറപ്പെട്ടു. ഐഎന്‍എസ് തരംഗിണിയേയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചു.

ഇന്ത്യന്‍ നാവികസേന സ്ഥലത്തെത്തുമ്പോള്‍ തന്നെ ശ്രീലങ്കന്‍ നാവികസേന രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഐഎന്‍എസ് ഇക്ഷാക്കും കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു. തകര്‍ന്ന കപ്പലിലെ കാണാതായ ജീവനക്കാര്‍ക്കുവേണ്ടി ഇവ പ്രദേശത്ത് തിരച്ചില്‍ തുടരുന്നുവെന്നും നേവി അറിയിച്ചു. ആശ്യമെങ്കില്‍ വേഗത്തില്‍ വിന്യസിക്കുന്നതിനായി എയര്‍ ഡ്രോപ്പബിള്‍ ലൈഫ് റാഫ്റ്റുകള്‍ ഘടിപ്പിച്ച രണ്ടാമത്തെ വിമാനം തയ്യാറാക്കി നിര്‍ത്തിയിരുന്നുവെന്നും നാവികസേന പ്രസ്താവനയില്‍ അറിയിച്ചു.

മാര്‍ച്ച് നാലിന് പുലര്‍ച്ചെയോടെയാണ് ശ്രീലങ്കന്‍ തീരത്തിന് സമീപത്തായി ഇറാന്‍ യുദ്ധക്കപ്പലായ ഐറിസ് ഡെന ആക്രമണത്തിനിരയാകുന്നത്. യുഎസ് അന്തര്‍വാഹിനിയില്‍നിന്ന് ഇറാന്‍ കപ്പലിനുനേര്‍ക്ക് ടോര്‍പ്പിഡോ ഉപയോഗിക്കുകയായിരുന്നുവെന്ന് പിന്നീട് അമേരിക്ക വ്യക്തമാക്കിയിരുന്നു. നിലവില്‍ ശ്രീലങ്കയുമായി ചേര്‍ന്ന് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഇന്ത്യന്‍ നാവികസേന വ്യക്തമാക്കി.