'മഡൂറോയെ പിടികൂടുന്നത് ഒരു ടിവി ഷോ പോലെ തത്സമയം കണ്ടു'; ട്രംപ്

Update: 2026-01-03 16:23 GMT

വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈന്യം പിടികൂടുന്നത് താന്‍ ഒരു ടെലിവിഷന്‍ ഷോ പോലെ സൈനിക ജനറല്‍മാര്‍ക്കൊപ്പം കണ്ടിരിക്കുകയായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇങ്ങനെയൊരു നീക്കം ലോകത്ത് മറ്റൊരു രാജ്യത്തിനും ചെയ്യാന്‍ കഴിയില്ലെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. വെനസ്വേലയില്‍ കടന്നുകയറിയുള്ള ആക്രമണത്തിനു പിന്നാലെ ഫോക്സ് ന്യൂസിന് നല്‍കിയ ഫോണ്‍ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യയും നിലവില്‍ യുഎസ് യുദ്ധക്കപ്പലിലാണെന്നും ഇരുവരെയും ഉടന്‍ ന്യൂയോര്‍ക്കില്‍ എത്തിക്കുമെന്നും ഡോണള്‍ഡ് ട്രംപ്.

'ഞാന്‍ അക്ഷാര്‍ത്ഥത്തില്‍ ഒരു ടിവി ഷോ കാണുന്നതു പോലെ കണ്ടു. ഞങ്ങള്‍ അത് ഒരു മുറിയില്‍ നിന്ന് നോക്കി കാണുകയായിരുന്നു. അതിന്റെ എല്ലാ വശങ്ങളും ഞങ്ങള്‍ നോക്കി. ജനറല്‍മാര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഞങ്ങളെ ചുറ്റിപ്പറ്റിയിരുന്നു, എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അത് വളരെ സങ്കീര്‍ണ്ണമായിരുന്നു. യഥാര്‍ത്ഥത്തില്‍, അവര്‍ എല്ലാം തകര്‍ത്ത് പ്രവേശിക്കുകയായിരുന്നു, അത്രയധികം പ്രവേശിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലേക്ക് അവര്‍ പ്രവേശിച്ചു, പ്രത്യേകം സ്ഥാപിച്ച സ്റ്റീല്‍ വാതിലുകള്‍ തകര്‍ത്ത് സെക്കന്‍ഡുകള്‍ക്കുള്ളില്‍ അവരെ പുറത്തെടുത്തു. ഞാന്‍ ഇതിനു മുന്‍പ് ഇങ്ങനെ ഒന്നും കണ്ടിട്ടില്ല' യുഎസ് സൈനിക നടപടിയെ കുറിച്ച് ട്രംപ് പറഞ്ഞു.

ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കുന്നതിനായി പാം ബീച്ചിലെ തന്റെ സ്വകാര്യ ക്ലബ്ബില്‍ ചെലവഴിക്കവെയാണ് ട്രംപ് ഓപ്പറേഷന്‍ നടപടികള്‍ വീക്ഷിച്ചത്. വെനസ്വേലയില്‍നിന്ന് പിടികൂടിയ മഡുറോയേയും ഭാര്യയേയും യുഎസ്എസ് ഐവോ ജിമ എന്ന യുദ്ധ കപ്പലില്‍ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരികയാണെന്നും ട്രംപ് വെളിപ്പെടുത്തി. 'ഹെലികോപ്റ്ററിലാണ് അവരെ പുറത്തെത്തിച്ചത്. അവര്‍ അത് ആസ്വദിച്ചെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു' ട്രംപ് അഭിമുഖത്തിനിടെ പറഞ്ഞു. മഡുറോയെ പിടികൂടാനുള്ള ഓപ്പറേഷനിടെ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഒരാഴ്ച മുന്‍പ് താന്‍ മഡൂറോയെ വിളിച്ചിരുന്നതായും കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ട്രംപ് പറഞ്ഞു.