ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം; മൂന്ന് മലയാളികള്‍ കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങി

ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കാന്‍ വിദേശകാര്യമന്ത്രാലയം

Update: 2026-03-01 17:39 GMT

കറാച്ചി: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ താറുമാറായ സാഹചര്യത്തില്‍ പാക്കിസ്ഥാനിലെ കറാച്ചി വിമാനത്തില്‍ കുടുങ്ങിയ മൂന്നു മലയാളികളെ ഇന്ത്യയിലെത്തിക്കാന്‍ നടപടി. അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ നിന്നും ഷാര്‍ജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കായ മൂന്നു മലയാളികള്‍ ഉള്‍പ്പെടെയുളള എട്ട് ഇന്ത്യന്‍ പൗരന്മാരാണ് കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയത്.

ഷാര്‍ജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരായ പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂര്‍, ഭാര്യ ഡോ. രശ്മി മേനോന്‍ മകള്‍ മൂന്ന് വയസുകാരി സ്മൃതി മേനോന്‍ എന്നിവരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. സംഘര്‍ഷ സാഹചര്യങ്ങളെത്തുടര്‍ന്ന് വിമാനം പാത മാറ്റുകയും കറാച്ചി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയുമായിരുന്നു. ഇവരെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി നോര്‍ക്ക റൂട്ട്സ് അറിയിച്ചു. മലയാളികളായ യാത്രക്കാര്‍ കുവൈറ്റില്‍ നിന്നുളള ലോകകേരള സഭാംഗം വഴി നോര്‍ക്ക റൂട്ട്സിനെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ഇവരെ ഇന്ത്യയിലെത്തിക്കാനുളള നടപടികള്‍ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കുന്നതിന്റെ സാധ്യത വിദേശകാര്യമന്ത്രാലയം പരിശോധിച്ചുവരുന്നു.

Tags: