ഇന്ധന പ്രതിസന്ധി: ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായം; 38,000 മെട്രിക് ടണ്‍ ഇന്ധനം കൊളംബോയിലെത്തിച്ചു

Update: 2026-03-29 18:09 GMT

കൊളംബോ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായം. 'അയല്‍പക്കത്തിന് മുന്‍ഗണന' എന്ന നയത്തിന്റെ ഭാഗമായി 38,000 മെട്രിക് ടണ്‍ ഇന്ധനമാണ് അടിയന്തരമായി ഇന്ത്യ കൊളംബോയിലെത്തിച്ചത്. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന്റെ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി കാരണം ഇന്ധനവിതരണം നിലച്ച സാഹചര്യത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് നടപടി.

പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങിയത് മുതല്‍ ശ്രീലങ്ക വലിയ വെല്ലുവിളിയാണ് ഇന്ധനത്തിന്റെ കാര്യത്തില്‍ നേരിടുന്നത്. വെസ്റ്റ് ഏഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് ശ്രീലങ്ക ഇന്ധനം വാങ്ങിയിരുന്നത്. എന്നാല്‍ യുദ്ധം രൂക്ഷമായതോടെ ലങ്കന്‍ മണ്ണിലേക്ക് ഇന്ധനമെത്തിക്കുന്ന വിതരണക്കാര്‍ കൈയൊഴിഞ്ഞതാണ് ദ്വീപ് രാഷ്ട്രത്തിന് വലിയ തിരിച്ചടിയായത്. 20,000 മെട്രിക് ടണ്‍ ഡീസലും 18,000 മെട്രിക് ടണ്‍ പെട്രോളുമാണ് ലങ്ക ഐഒസി വഴിഇന്ത്യ കൈമാറിയത്.

മേഖലയിലെ സുരക്ഷയും ഊര്‍ജ സഹകരണവും ശക്തിപ്പെടുത്തുന്നതില്‍ വിശ്വസ്തരായ പങ്കാളികളായി ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ നല്‍കിയ കൈത്താങ്ങിന് പ്രസിഡന്റ് ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും എക്‌സിലൂടെ നന്ദിയറിയിച്ചു.