ജമൈക്കയില്‍ മെലിസ കൊടുങ്കാറ്റ്; മരണം 30 കവിഞ്ഞു

മെലിസ കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞു

Update: 2025-10-30 02:49 GMT

കിങ്സ്റ്റണ്‍: ജമൈക്കയില്‍ കരതൊട്ട മെലിസ കൊടുങ്കാറ്റില്‍ മരണം 30 കവിഞ്ഞു. ജമൈക്കയില്‍ എട്ടു പേരും ഹെയ്തിയില്‍ 25 പേരുമാണ് മരിച്ചത്. ഹെയ്തിയില്‍ 18 പേരെ കാണാന്മാനില്ല. ഹെയ്തിയില്‍ പ്രളയത്തില്‍ വീടു തകര്‍ന്നാണ് മരണങ്ങളേറെയും ഉണ്ടായിട്ടുള്ളത്. പടിഞ്ഞാറന്‍ ജമൈക്കയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ താറുമായി. ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങളും വൈദ്യുതിലൈനുകളും തകര്‍ന്നു. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുന്നതായി റിപോര്‍ട്ടുകളുണ്ട്.

മണിക്കൂറില്‍ 295 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച മെലിസ ചുഴലിക്കാറ്റ് ജമൈക്കയില്‍ കനത്ത നാശനഷ്ട്ട്ടമാണ് വിതച്ചിട്ടുള്ളത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തെക്കുപടിഞ്ഞാറന്‍ ജമൈക്കയില്‍ കാറ്റഗറി അഞ്ച് തീവ്രതയുള്ള കൊടുങ്കാറ്റായ മെലിസ കരതൊട്ടത്. ശക്തമായ കാറ്റിനും പേമാരിക്കും പിന്നാലെ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി. ക്യൂബയില്‍ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലും വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളിലുമാണ് നാശനഷ്ടങ്ങള്‍ ഏറെയും. മെലിസയുടെ ശക്തി കുറഞ്ഞ കാറ്റഗറി ഒന്നില്‍പ്പെട്ട കൊടുങ്കാറ്റായി ഇപ്പോള്‍ ബഹാമസിലൂടെ കടന്നുപോകുകയാണ്. അടച്ചിട്ട കിങ്സ്റ്റണ്‍ വിമാനത്താവളം ഇന്നു തുറക്കും.

Tags: