ഐആര്‍ജിസിയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അര്‍ജന്റീന

Update: 2026-04-01 06:47 GMT

ബ്യൂണസ് ഐറിസ്: ഇറാന്റെ ഇസ് ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെ(ഐആര്‍ജിസി)ഭീകര സംഘടനയായി പ്രഖ്യാപിച്ച് അര്‍ജന്റീന. യുഎസ് ഭരണകൂടത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് പ്രസിഡന്റ് ഹാവിയര്‍ മിലെയുടെ തീരുമാനം. സാമ്പത്തിക ഉപരോധങ്ങളും മറ്റ് പ്രവര്‍ത്തന നിയന്ത്രണങ്ങളും നടപ്പിലാക്കാന്‍ ഈ നടപടി അനുവദിക്കുന്നുവെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

1994ല്‍ ബ്യൂണസ് ഐറിസിലെ ജൂത കമ്മ്യൂണിറ്റി സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ സ്‌ഫോടനത്തില്‍ 85 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹിസ്ബുല്ലയാണ് സ്‌ഫോടനത്തിന് പിന്നിലെന്നും അവര്‍ക്ക് സൈനികവും സാമ്പത്തികവുമായ എല്ലാ പിന്തുണയും നല്‍കിയത് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ആണെന്നുമായിരുന്നു അര്‍ജന്റീനയുടെ കണ്ടെത്തല്‍.

ഇറാന്റെ ഔദ്യോഗിക സൈന്യത്തിന് പുറമെ പ്രവര്‍ത്തിക്കുന്ന സൈന്യമാണ് ഐആര്‍ജിസി. കര, വ്യോമ, നാവിക സേനകള്‍ക്ക് പുറമെ സ്വന്തമായി ഇന്റലിജന്‍സ് വിഭാഗവും ഐആര്‍ജിസിക്കുണ്ട്.