'ചില്ലറ വോട്ടിനും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല'; പിണറായി വിജയന്‍

Update: 2026-03-27 07:00 GMT

തൃശൂര്‍: ആര്‍എസ്എസ് ബാന്ധവ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില്ലറ വോട്ടിനും അധികാരത്തിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് തങ്ങള്‍ക്കില്ലെന്നും അസംബന്ധങ്ങള്‍ പറയാന്‍ മടിയില്ലാത്തയാളാണ് വി ഡി സതീശനെന്നും പിണറായി വിജയന്‍. ആര്‍എസ്എസിന് സംരക്ഷണം നല്‍കിയെന്ന് പരസ്യമായി പറഞ്ഞയാളാണ് കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റെന്നും മുഖ്യമന്ത്രി തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

1977ലെ അവിടുത്തെ(കണ്ണൂരിലെ)സ്ഥിതി എന്താണെന്ന് അന്വേഷിച്ചു നോക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരായിരുന്നു അവിടെ ആര്‍എസ്എസിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്നത് എന്ന്. അക്കാലത്താണല്ലോ ഇവരുടെ മുന്‍ പ്രസിഡന്റ് പിന്നീട് വെളിപ്പെടുത്തിയത്, താനാണ് ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയതെന്നും അതിന് ആളുകളെ അയച്ചതെന്നും. അത് മാര്‍ക്സിസ്റ്റുകാരില്‍നിന്ന് സംരക്ഷണം കൊടുക്കാന്‍ വേണ്ടിയായിരുന്നു എന്നൊക്കെ പറഞ്ഞത് ഇദ്ദേഹമൊക്കെ കൂടി പ്രസിഡന്റ് ആക്കിയ ആളായിരുന്നല്ലോ. അതായിരുന്നു കണ്ണൂരിന്റെ അവസ്ഥയെന്ന് കെ സുധാകരനെ പരോക്ഷമായി പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

ഇങ്ങനെ നാണംകെട്ട ഒരുപാട് കാര്യങ്ങള്‍ ചെയ്തവര്‍, അക്കാലത്തും പിന്നീടും ഇക്കാലത്തും നാളെയും വര്‍ഗീയതയ്ക്കെതിരേ ഉറച്ച നിലപാട് എടുക്കുന്ന സിപിഎമ്മിനും ഇടതുപക്ഷത്തിനും എല്‍ഡിഎഫിനുമെതിരേ പ്രചാരണം നടത്തിയാല്‍ ചെലവാകുന്ന കാര്യമാണോ. ഞങ്ങള്‍ക്ക് ആ പണിയില്ല. ഞാന്‍ സാധാരണ പറയാറുള്ള ഒരു വാചകം വീണ്ടും പറയുകയാണ്. ചില്ലറ വോട്ടിനും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: