തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായകമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോടൊപ്പം ദീപശിഖ കൊളുത്തി. മല്‍സരങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. രണ്ടാം തവണയാണ് ഒളിമ്പിക് മാതൃകയില്‍ സ്‌കൂള്‍ കായികോല്‍സവം സംഘടിപ്പിക്കുന്നത്.
ഒക്‌റ്റോബര്‍ 22 മുതല്‍ 28 വരെയാണ് കായികമേള നടക്കുന്നത്. 12 വേദികളിലായി 20,000 കുട്ടികളാണ് പങ്കെടുക്കുക. 742 ഫൈനല്‍ മല്‍സരണങ്ങളാണ് ഇത്തവണത്തെ കായികമേളയിലുള്ളത്. ഇന്‍ക്ലൂസിവ് സ്‌പോര്‍ട്‌സില്‍ 1,944 കായിക താരങ്ങള്‍ പങ്കെടുക്കും. ഇത്തവണ ഗള്‍ഫ് മേഖലയില്‍ നിന്നും 12 പെണ്‍കുട്ടികള്‍ പങ്കെടുക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. അത്ലറ്റിക് മല്‍സരങ്ങള്‍ 23ാം തിയതി മുതല്‍ 28വരെ ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കും.
കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് മേളയുടെ ബ്രാന്‍ഡ് അംബാസിഡര്‍. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് ശ്രീമതി കീര്‍ത്തി സുരേഷാണ് ഗുഡ്വില്‍ അംബാസിഡര്‍.
ആയിരത്തോളം ഒഫീഷ്യല്‍സും രണ്ടായിരത്തോളം വോളന്റിയേഴ്‌സും കായിക മാമാങ്കത്തിന്റെ ഭാഗമാകും. സ്‌കൂള്‍ കായിക മേള ചരിത്രത്തിലാദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിര്‍വ്വഹിച്ച തീം സോംഗാണ് ഇത്തവണത്തേത്.
കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള 117.5 പവന്റെ സ്വര്‍ണക്കപ്പാണ് ഇത്തവണ നല്‍കുന്നത്. ഒക്ടോബര്‍ 16ന് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും ആരംഭിച്ച ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയുടെ പര്യടനം എല്ലാ ജില്ലകളും താണ്ടി ഞായറാഴ്ച തിരുവനന്തപുരത്തെത്തിയിരുന്നു.
