നെല്ല് സംഭരണ പ്രതിസന്ധി; സര്‍ക്കാരിന്റെ തുടര്‍നടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് മില്ലുടമകള്‍ അറിയിച്ചതായി ഭക്ഷ്യമന്ത്രി
100 കിലോ നെല്ല് സംഭരിക്കുമ്പോള്‍ 66.5 കിലോ അരി നല്‍കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് മില്ലുടമകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ നെല്ല് സംഭരണ പ്രതിസന്ധി തുടരുന്നു. നെല്ല് സംഭരണത്തിലെ സര്‍ക്കാറിന്റെ തുടര്‍നടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് മില്ലുടമകള്‍ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന മില്ലുടമകളുടെ നിലപാട് ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
'സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മില്ലുടമകള്‍ അറിയിച്ചു. ഇക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍പും പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം സര്‍ക്കാര്‍ ഉദാരമായ സമീപനമാണ് സ്വീകരിച്ചത്. തുടര്‍ ചര്‍ച്ചയുടെ തീയതി തീരുമാനിച്ചിട്ടില്ല'-ഭക്ഷ്യമന്ത്രി പറഞ്ഞു.
'കനത്ത നഷ്ടം സഹിച്ചാണ് സംസ്ഥാനത്തെ മില്ലുടമകള്‍ മുന്നോട്ടു പോകുന്നത്. എല്ലാ വര്‍ഷവും നെല്ലു സംഭരിക്കാറാവുന്ന സമയത്ത് സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ പാലിക്കപ്പെടാറില്ല. 100 കിലോ നെല്ല് സംഭരിക്കുമ്പോള്‍ 66.5 കിലോ അരി സപ്ലൈകോയ്ക്ക് നല്‍കണമെന്ന നിര്‍ദ്ദേശം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. അതിനാലാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ച നിര്‍ദ്ദേശം തള്ളിക്കളയാന്‍ തീരുമാനിച്ചത്'-കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
സംവരണ ആനുപാത 100 കിലോയ്ക്ക് 68 കിലോഗ്രം എന്നതിന് പകരം 64.5 കിലോഗ്രാം ആക്കി പുനഃസ്ഥാപിക്കാതെ സഹകരിക്കേണ്ടതില്ലെന്നാണ് കേരള റൈസ് മില്ലേഴ്സ് അസോസിയേഷന്റെ തീരുമാനം. പാലക്കാട് ഉള്‍പ്പടെയുള്ള ജില്ലകളില്‍ കൊയ്ത്ത് കഴിഞ്ഞതോടെ നെല്ല് സംഭരിക്കാനിടമില്ലാതെ കര്‍ഷകര്‍ വെട്ടിലായിരിക്കുകയാണ്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ മില്ലുടമകള്‍ക്കു മുന്‍പില്‍ കുറച്ച് നിര്‍ദേശങ്ങള്‍ മുമ്പോട്ടുവെച്ചിരുന്നു. നെല്ല് സംസ്‌ക്കരണ മില്ലുടമകള്‍ക്ക് 2022-23 സംഭരണ വര്‍ഷം ഔട്ട് ടേണ്‍ റേഷ്യോയുമായി ബന്ധപ്പെട്ട് നല്‍കാനുള്ള നഷ്ടപരിഹാര തുക അനുവദിക്കുന്ന കാര്യം മന്ത്രിസഭ പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.
മന്ത്രി തല ചര്‍ച്ച നേരത്തെ നടന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മന്ത്രിമാരുമായി മില്ല് ഉടമകള്‍ നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഇന്നലെ തീരുമാനമായിരുന്നു. 2022-2023 വര്‍ഷങ്ങളില്‍ മില്ല് ഉടമകള്‍ക്ക് ഉണ്ടായിട്ടുള്ള 68 കോടിയോളം രൂപയുടെ കുടിശ്ശിക സര്‍ക്കാര്‍ ഇടപെട്ട് നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. നെല്ല് കടത്തുന്നതുമായി ബന്ധപ്പെട്ട ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ് അനുവദിച്ചു നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഇത് ലഭിക്കുന്ന മുറയ്ക്ക് പൂര്‍ണമായും മില്ലുടമകള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 100 ക്വിന്റല്‍ നെല്ല് സംഭരിച്ചാല്‍ 68 ക്വിന്റല്‍ അരി നല്‍കണമെന്നാണ് കേന്ദ്രമാനദണ്ഡം. ഇത് കേരളത്തില്‍ പ്രായോഗികമല്ലെന്ന് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചതിനെത്തുടര്‍ന്ന് 66.5 ക്വിന്റല്‍ അരിയാക്കി നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

