'കാവിവത്ക്കരണത്തിന് കേരളം കീഴടങ്ങരുത്' പിഎം ശ്രീക്കെതിരേ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ

പ്രലോഭനങ്ങള്‍ക്ക് വഴങ്ങി കേരളം കീഴടങ്ങുന്നത് പ്രതിഷേധാര്‍ഹമാണ്

Update: 2025-10-24 06:32 GMT

കൊച്ചി: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച കേരള സര്‍ക്കാര്‍ നടപടിക്കെതിരേ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ. കാവിവത്ക്കരണത്തിന് കേരളം കീഴടങ്ങരുതെന്നും ധാരണാപത്രത്തില്‍ ഒപ്പുവെച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തിരുത്തണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ കാവിവത്കരണ നീക്കമാണ്. എന്‍ഇപി വിഭാവനം ചെയ്യുന്ന പാഠ്യപദ്ധതി പരിഷ്‌കരണങ്ങള്‍ ഇന്ത്യന്‍ വിജ്ഞാന സമ്പ്രദായമെന്ന പേരില്‍ സവര്‍ണ്ണ, ഏകീകൃത കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത് രാജ്യത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും വളച്ചൊടിക്കാനും, വിദ്യാഭ്യാസ മേഖലയെ സംഘപരിവാര്‍ വത്കരിക്കാനുമുള്ള വ്യക്തമായ രാഷ്ട്രീയ അജണ്ടയാണെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ അഭിപ്രായപ്പെട്ടു.

സ്വകാര്യവത്കരണവും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ചോദ്യം ചെയ്യുന്നതുമായ നയങ്ങള്‍ ആശങ്കാജനകമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടി ശക്തമായ പ്രതിരോധം ഉയര്‍ത്തിയ കേരള സര്‍ക്കാര്‍, പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് പൊതുസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണെന്നും പ്രലോഭനങ്ങള്‍ക്ക് വഴങ്ങി കേരളം കീഴടങ്ങുന്നത് പ്രതിഷേധാര്‍ഹമെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വ്യക്തമാക്കി.

Tags: