സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം

കൊല്ലം സ്വദേശിയാണ് ഇന്ന് മരിച്ചത്, ഈ മാസം ഇതുവരെ നാലുപേരാണ് മരിച്ചത്

Update: 2025-10-13 10:23 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കൊല്ലം സ്വദേശിയാണ് ഇന്ന് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. കൊല്ലം പട്ടാഴി മരുതമണ്‍ഭാഗം സ്വദേശിനിയായ 48 കാരിയാണ് ഇന്നലെ മരിച്ചത്. ഇവര്‍ കശുവണ്ടി തൊഴിലാളിയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സെപ്റ്റംബര്‍ 23ന് നടത്തിയ പരിശോധനയിലാണ് രോഗംസ്ഥിരീകരിച്ചത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഈ മാസത്തെ നാലാമത്തെ മരണമാണിത്. നാലു ദിവസത്തിനിടെ തെക്കന്‍ കേരളത്തില്‍ രണ്ട് മരണം. 2025 ജനുവരി ഒന്നുമുതല്‍ ഒക്ടോബര്‍ ഒമ്പതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 100 പേര്‍ക്കാണ്. ഇതില്‍ 23 പേര്‍ മരണപ്പെട്ടു.

ഇന്ന് രണ്ട് കുട്ടികള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും കാസര്‍കോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ 62 കാരന് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.

ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 15 മരണം. ഭൂരിപക്ഷം കേസുകളിലും അമീബിക് മസ്തിഷക ജ്വരം എങ്ങനെ പകര്‍ന്നെന്ന് കണ്ടെത്താനായിട്ടില്ല. ഒമ്പതാം തിയതിക്ക് ശേഷമുള്ള അമീബിക്ക് കണക്കുകള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.

Tags: