മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്‌സിന കിദ്വായ് അന്തരിച്ചു

Update: 2026-04-08 04:17 GMT

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്‌സിന കിദ്വായ്(94)അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നോയിഡയിലെ വസതിയിലായിരുന്നു അന്ത്യം. നോയിഡ സെക്ടര്‍40ലെ എഫ്52ാം നമ്പര്‍ വീട്ടില്‍നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോകും. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയില്‍നിന്നുള്ള മൊഹ്‌സിന കിദ്വായി ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ പ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. നിസാമുദ്ദീന്‍ സെമിത്തേരിയില്‍ വൈകുന്നേരം അഞ്ചോടെയാണ് സംസ്‌കാരം. ഭര്‍ത്താവ്: ഖലീല്‍ ആര്‍ കിദ്വായ്. മൂന്ന് പെണ്‍മക്കളുണ്ട്.

1978ല്‍ മീററ്റ് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചതോടെയാണ് അവര്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമായത്. ഇന്ദിരാ ഗാന്ധി മന്ത്രിസഭയില്‍ അംഗമായ അവര്‍ പിന്നീട് രാജീവ് ഗാന്ധി മന്ത്രിസഭയിലും സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. ദീര്‍ഘകാലം എംപിയും എംഎല്‍എയുമായി പ്രവര്‍ത്തിച്ച അവര്‍ക്ക് ദേശീയതലത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. 2004 മുതല്‍ 2016 വരെ ഛത്തിസ്ഗഡില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. യുപി സര്‍ക്കാരിലും മന്ത്രിയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. 2007ല്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൊഹ്സിന കിദ്വായിയുടെ വിയോഗത്തില്‍ രാഷ്ട്രീയ ലോകത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

Tags: