രാജ്യത്ത് എല്‍പിജി നിയന്ത്രണവുമായി പെട്രോളിയം മന്ത്രാലയം

Update: 2026-03-10 05:10 GMT

ന്യൂഡല്‍ഹി: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ദപ്പെട്ട് എണ്ണ ശുദ്ധീകരണശാലകള്‍ക്ക് പെട്രോളിയം മന്ത്രാലയം നിര്‍ദേശം നല്‍കി. പാചക വാതകത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശം. 25 ദിവസത്തെ ഇന്റര്‍-ബുക്കിങ് കാലയളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീട്ടാവശ്യത്തിനല്ലാത്ത എല്‍പിജി ഉപയോഗത്തില്‍ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി.

വ്യവസായങ്ങളും ശ്മശാനങ്ങളടക്കമുള്ള ഉപഭോക്താക്കള്‍ക്കാണ് ഈ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഭാഗികനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇന്ധനവിതരണത്തിലെ നിലവിലെ സാഹചര്യങ്ങളും നിയന്ത്രണവും കണക്കിലെടുത്താണ് നിര്‍ദേശം.

രണ്ട് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധിയാണ് 25 ദിവസം. കൂടുതല്‍ എല്‍പിജി ഉല്‍പ്പാദനം നടത്താനും ഗാര്‍ഹിക എല്‍പിജി ഉപയോഗത്തിനായി അധിക ഉല്‍പ്പാദനം ഉപയോഗിക്കാനും എണ്ണ ശുദ്ധീകരണശാലകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. അതേസമയം, ആശുപത്രി, ആരോഗ്യസംരക്ഷണ സൗകര്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ അവശ്യ പൊതുസേവനങ്ങളെ നിയന്ത്രണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ തല്‍ക്കാലം എല്‍പിജി ക്ഷാമം ഇല്ലെന്നും, മറ്റു രാജ്യങ്ങളില്‍ നിന്ന് എല്‍പിജി എത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയിലും എല്‍പിജി ഇറക്കുമതിയിലും ഇന്ത്യയും പ്രതിസന്ധി നേരിടുകയാണ്. പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് ഇപ്പോഴുണ്ടാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

അതേസമയം, പാചക വാതക വിതരണ പ്രതിസന്ധിയില്‍ ബെംഗളൂരുവില്‍ ഹോട്ടലുടമകള്‍ പ്രതിഷേധത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് മുതല്‍ ഹോട്ടലുകള്‍ ഭാഗികമായി അടച്ചിടുമെന്ന് സംഘടന വ്യക്തമാക്കി. പാചകവാതകത്തിന്റെ വില വര്‍ധിച്ചതോടെ ലഭ്യത കുറവ് രൂക്ഷമാണ്. നിലവില്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യമുണ്ട്.

Tags: