വിവിധ സംസ്ഥാനങ്ങള്‍ക്ക് പുതിയ ഗവര്‍ണര്‍മാര്‍

കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് തമിഴ്‌നാടിന്റെ അധിക ചുമതല, ആരിഫ് മുഹമ്മദ് ഖാനേയും മാറ്റി

Update: 2026-03-06 02:40 GMT

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിന്റെ രാജി അംഗീകരിച്ചതിനു പിന്നാലെയാണ് പുതുതായി ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിയിറക്കിയത്. ഡല്‍ഹി, ലഡാക്ക്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമബംഗാള്‍, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് മാറ്റിയത്.

ആനന്ദബോസിന് പകരമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് തമിഴ്നാടിന്റെ ചുമതല കൂടി നല്‍കി. ഡല്‍ഹി ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയെ ലഡാക്കിലേക്ക് മാറ്റി. ലഡാക്ക് ലഫ്. ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്ത ഹിമാചല്‍ പ്രദേശ് ഗവര്‍ണറാകും. യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിങ് സന്ധുവാകും ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍.

മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റി. റിട്ട. ലെഫ്റ്റ്‌നന്റ് ജനറല്‍ സയ്യിദ് അത ഹസൈനാണ് പുതിയ ബിഹാര്‍ ഗവര്‍ണര്‍. തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ്മയെ മഹാരാഷ്ട്ര ഗവര്‍ണറായും നന്ദകിഷോര്‍ യാദവിനെ നാഗാലാന്‍ഡ് ഗവര്‍ണറായും നിയമിച്ചു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന ശിവപ്രതാപ് ശുക്ലയെ പുതിയ തെലങ്കാന ഗവര്‍ണറായും നിയമിച്ചു. രാജിവെച്ച ആനന്ദ ബോസിന് പുതിയ ചുമതലകളൊന്നും നല്‍കിയിട്ടില്ല.

Tags: