ഇന്ത്യയുടെ ആദ്യ ഡിജിറ്റല്‍ സെന്‍സസ് വരുന്നു; നടപടികള്‍ രണ്ട് ഘട്ടങ്ങളിലായി നടക്കും

കേരളത്തില്‍ ആദ്യ ഘട്ടം ജൂണില്‍, 16 ഭാഷകളില്‍ മൊബൈല്‍ ആപ്പ്

Update: 2026-03-30 09:25 GMT

ന്യൂഡല്‍ഹി: രാജ്യത്തെ 16ാമത് സെന്‍സസ് നടപടികള്‍ ഏപ്രിലില്‍ ആരംഭിക്കും. 2027ലെ സെന്‍സസ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നതെന്നും രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കും ഇത്തവണത്തേതെന്നും സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടലിന്റെ മാര്‍ഗരേഖയും പതിവുചോദ്യങ്ങള്‍ക്കുള്ള മറുപടിയും പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ടത്തിനായുള്ള മാര്‍ഗനിര്‍ദേശം 19 ഭാഷകളില്‍ തയ്യാറാക്കിയിട്ടുണ്ട്. സെന്‍സസ് പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലാണ്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സെന്‍സസാണിത്. വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്പും സെല്‍ഫ് ഇന്യൂമറേഷന്‍ പോര്‍ട്ടലും ഉണ്ടാകും.

രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് നടക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ ഒന്നാം ഘട്ടവും 2027 ഫെബ്രുവരിയില്‍ രണ്ടാം ഘട്ടവും നടക്കും. ഒന്നാം ഘട്ടത്തില്‍ ഭവന പട്ടികപ്പെടുത്തലും ഭവന സെന്‍സസുമാണ് നടക്കുക. ഈ ഘട്ടത്തില്‍ പൗരന്മാരോട് ചോദിക്കുന്ന 33 ചോദ്യങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. വീടുകളില്‍ നേരിട്ടെത്തിയുള്ള കണക്കെടുപ്പിന് മുമ്പ് പൗരന്മാര്‍ക്ക് സ്വന്തമായി വിവരങ്ങള്‍ നല്‍കാന്‍ പോര്‍ട്ടലിലൂടെ സാധിക്കും. ജനങ്ങള്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ മനസിലാക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനുമാണ് പതിവുചോദ്യങ്ങളുടെ പട്ടിക പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയത്. വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ ഇത് പൊതുജനങ്ങളെ സഹായിക്കും.

കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍ ആരംഭിക്കും. സെല്‍ഫ് എന്യൂമേറേഷന് ജൂണ്‍ 16 മുതല്‍ ജൂണ്‍ 30വരെ സമയമുണ്ടാകും. ജൂലൈ ഒന്ന് മുതല്‍ ജൂലൈ 30വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി വിവരം ശേഖരിക്കും. ആദ്യ ഘട്ടത്തില്‍ ഭവന സെന്‍സസാണ് നടക്കുക. ആദ്യ ഘട്ടം ഏപ്രില്‍ ഒന്നിന് ആരംഭിച്ച് സെപ്റ്റംബര്‍ 30ഓടെ പൂര്‍ത്തിയാക്കും. മുനിസിപ്പല്‍ അല്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം നല്‍കിയ കെട്ടിട നമ്പര്‍, സെന്‍സസ് വീട്ടു നമ്പര്‍, വീടിന് ഉപയോഗിച്ച പ്രധാന വസ്തുക്കള്‍ എന്നിവ ചോദിച്ചുകൊണ്ടാണ് സര്‍വേ ആരംഭിക്കുന്നത്. വീടിന്റെ തറയ്ക്കും മേല്‍ക്കൂരയ്ക്കും ഉപയോഗിക്കുന്ന നിര്‍മാണ സാമഗ്രികള്‍, അവിടെ താമസിക്കുന്ന വിവാഹിത ദമ്പതികളുടെ എണ്ണം, കുടുംബനാഥന്റെ വിവരങ്ങള്‍, കുടിവെള്ളം, വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ഇന്റര്‍നെറ്റ് ലഭ്യത, വാഹനങ്ങള്‍ തുടങ്ങിയ കാര്യങ്ങളും ചോദ്യാവലിയില്‍ ഉള്‍പ്പെടുന്നു.

രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുക. ഓരോ കുടുംബത്തിലെയും വ്യക്തികളുടെ ജനസംഖ്യാപരമായ വിവരങ്ങള്‍, സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം, സാമ്പത്തിക നിലവാരം, കുടിയേറ്റം, പ്രത്യുല്‍പ്പാദന നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ ഘട്ടത്തില്‍ ശേഖരിക്കും. സെന്‍സസിന്റെ രണ്ടാം ഘട്ടത്തിലായിരിക്കും ജാതി സെന്‍സസ് നടപ്പിലാക്കുക. സെന്‍സസ് നടപടികളുടെ ആകെ ചെലവിനായി 11,718.24 കോടി രൂപയാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. ഒന്നാം ഘട്ടത്തിനായുള്ള പ്രാഥമിക പരിശോധന 2025 നവംബറില്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തി.

Tags: