ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 വിമാനം തകര്‍ന്നു വീണു

വിമാനത്തിന്റെ ഒരു ഭാഗം കണ്ടെത്തി, പൈലറ്റിനായുള്ള തെരച്ചില്‍ തുടരുന്നു

Update: 2026-03-06 02:52 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ തകര്‍ന്നു വീണ സുഖോയ് 30 യുദ്ധവിമാനത്തിലെ പൈലറ്റിനായി തെരച്ചില്‍ തുടരുന്നു. തെരച്ചിലിനിടെ വിമാനത്തിന്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഈ ഭാഗം പൂര്‍ണ്ണമായി കത്തിനശിച്ച നിലയിലാണ്. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് അവസാനമായി വിമാനത്തിന്റെ സിഗ്‌നല്‍ ലഭിച്ചത്. വിമാനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് വ്യോമസേന അറിയിച്ചു. സുഖോയ് 30 എംകെ 1 യുദ്ധവിമാനം റഡാറില്‍ നിന്ന് ബന്ധം നഷ്ടപ്പെട്ടെന്നാണ് പ്രതിരോധ വകുപ്പ് അറിയിച്ചത്.

വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായുള്ള വിവരത്തെതുടര്‍ന്ന് പരിശോധന ആരംഭിച്ചതായി ഗുവാഹത്തി പ്രതിരോധ പിആര്‍ഒ അറിയിച്ചിരുന്നു. പിന്നീട് വ്യോമസേന പരിശോധന നടത്തുകയായിരുന്നു. അസമിലെ കര്‍ബി ആംഗ്ലോങ് മേഖലയിലാണ് പരിശോധന നടക്കുന്നത്. അസമിലെ ഗ്രാമീണ മേഖലയിലെ കുന്നിന്‍പ്രദേശത്ത് നിന്ന് വലിയ ശബ്ദം കേട്ടതായും പുക ഉയരുന്നത് കണ്ടതായും പ്രദേശവാസികള്‍ പറഞ്ഞിരുന്നു. അസമിലെ കര്‍ബി ആംഗ്ലോങ് മേഖലയിലെ പരിശോധനയ്ക്കിടെയാണ് വിമാനത്തിന്റെ ഒരു ഭാഗം കണ്ടെത്തിയത്.