ചാണ്ടി ഉമ്മനെയും ഷമ മുഹമ്മദിനെയും എഐസിസി ടാലന്റ് ഹണ്ട് കോര്‍ഡിനേറ്റര്‍മാരായി നിയമിച്ചു

മേഘാലയുടെയും അരുണാചല്‍ പ്രദേശിന്റെയും ചുമതലയാണ് ചാണ്ടി ഉമ്മന് നല്‍കിയിരിക്കുന്നത്. ഷമയ്ക്ക് ഗോവയുടെ ചുമതല

Update: 2025-10-22 15:37 GMT

ന്യൂഡല്‍ഹി: കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കിയ ചാണ്ടി ഉമ്മന്‍ എംഎല്‍എക്കും ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി. ടാലന്റ് ഹണ്ട് കോര്‍ഡിനേറ്റര്‍മാരായി ഇരുവരെയും ഹൈക്കമാന്‍ഡ് നിയമിച്ചത്. മേഘാലയുടെയും അരുണാചല്‍ പ്രദേശിന്റെയും ചുമതല ചാണ്ടി ഉമ്മനും ഗോവയുടെ ചുമതല ഷമ മുഹമ്മദിനും നല്‍കിയതായി എഐസിസി മീഡിയ വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര വ്യക്തമാക്കി. എഐസിസിയില്‍ റിസര്‍ച്ച് വിംങിലെ ജോര്‍ജ് കുര്യനാണ് കേരളത്തിലെ ടാലന്റ് ഹണ്ട് കോര്‍ഡിനേറ്റര്‍.

കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടയിലാണ് പുതിയ പദവികള്‍ നല്‍കിയത്. കെപിസിസി പുനസംഘടനയില്‍ ചാണ്ടി ഉമ്മനും ഷമ മുഹമ്മദും പ്രതിഷേധമറിയിച്ചിരുന്നു. നേരത്തെ യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ പദവിയില്‍നിന്ന് മുന്നറിയിപ്പുകള്‍ കൂടാതെ പുറത്താക്കിയതില്‍ ചാണ്ടി ഉമ്മന്‍ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി വ്യക്തമാക്കിയതിനു പിന്നാലെ കെപിസിസിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍നിന്ന് ചാണ്ടി ഉമ്മന്‍ എക്‌സിറ്റ് അടിച്ചിരുന്നു. 13 ഉപാധ്യക്ഷന്മാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി കെപിസിസി ജംബോ പട്ടിക പുറത്തുവിട്ടതിനു പിന്നാലെയാണ് ചാണ്ടി ഉമ്മന്‍ അതൃപ്തി പ്രകടമാക്കിയത്.

പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി ആദ്യം രംഗത്തെത്തിയത് വനിതാ നേതാവായ ഷമ മുഹമ്മദാണ്. പട്ടികയ്ക്കു പിന്നാലെ കഴിവ് മാനദണ്ഡമോയെന്ന പരിഹാസ പോസ്റ്റുമായാണ് ഷമ മുഹമ്മദ് രംഗത്തെത്തിയത്. പുനഃസംഘടനയില്‍ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഡിസിസിയുടെ പരിപാടികളിലും സമരങ്ങളിലും ഷമ അടുത്തിടെ സജീവമായിരുന്നു. എന്നിട്ടും പുനഃസംഘടനയില്‍ ഇടം ലഭിക്കാത്തതോടെയാണ് പോസ്റ്റുമായാണ് ഷമ മുഹമ്മദ് രംഗത്തെത്തിയത്.

Tags: