2020 മുതല്‍ രാജ്യത്ത് 2.49 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന് കേന്ദ്രം

ഡ്യൂപ്ലിക്കേറ്റ്, ഇ-കെവൈസി പൊരുത്തക്കേടുകള്‍, യോഗ്യതയില്ലായ്മ, മരണം എന്നിവയാണ് പ്രധാന കാരണങ്ങള്‍

Update: 2025-12-02 15:41 GMT

ന്യൂഡല്‍ഹി: 2020 മുതല്‍ രാജ്യത്ത് റദ്ദ് ചെയ്തത് 2.49 കോടി റേഷന്‍ കാര്‍ഡുകളെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റേഷന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്തിരിക്കുന്നത്. ഡ്യൂപ്ലിക്കേറ്റ്, ഇ-കെവൈസി വിവരങ്ങളിലെ പൊരുത്തക്കേടുകള്‍, എന്‍എഫ്എസ്‌ഐ പ്രകാരമുള്ള യോഗ്യതയുടെ അഭാവം, മരണം എന്നിവയാണ് കോടിക്കണക്കിന് റേഷന്‍ കാര്‍ഡുകള്‍ മരവിപ്പിക്കാന്‍ കാരണമായത്. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ ഇന്ത്യയില്‍ നിലവില്‍ 20,29,52,938 റേഷന്‍ കാര്‍ഡുകള്‍ പ്രചാരത്തിലുണ്ടെന്ന് ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രി നിമുബെന്‍ ജയന്തിഭായ് ബംഭാനിയ പറഞ്ഞു.

ഡിജിറ്റലൈസേഷന്‍ വര്‍ധിച്ചതോടെ 2020നും 2025നും ഇടയില്‍ ഏകദേശം 2.49 കോടി റേഷന്‍ കാര്‍ഡുകള്‍ നീക്കം ചെയ്തുവെന്നാണ് മന്ത്രി വ്യക്തമാക്കിയത്. 2020ല്‍ 24,19,451 റേഷന്‍ കാര്‍ഡുകളും, 2021ല്‍ 29,02,794ഉം, 2022ല്‍ 63,80,274 റേഷന്‍ കാര്‍ഡുകളും, 2023ല്‍ 41,99,373 കാര്‍ഡുകളും, 2024ല്‍ 48,85,259 കാര്‍ഡുകളും, 2025ല്‍ ഇതുവരെ 41,41,385 റേഷന്‍ കാര്‍ഡുകളുമാണ് നീക്കം ചെയ്തത്. റേഷന്‍ കാര്‍ഡുകള്‍ തെറ്റായി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് പ്രത്യേക റിപോര്‍ട്ടുകളോ പരാതികളോ ലഭിച്ചിട്ടില്ലെന്നും ബംഭാനിയ ചൂണ്ടിക്കാട്ടി. രാജ്യത്തെ 80 കോടി ജനങ്ങളാണ് റേഷന്‍ കടകള്‍ വഴി സൗജന്യ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നത്. 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, രാജ്യത്തെ ഗ്രാമീണ മേഖലയിലുള്ള 75 ശതമാനം ആളുകള്‍ക്കും നഗരമേഖലയിലെ 50 ശതമാനം ആളുകള്‍ക്കും പരിരക്ഷ ഉറപ്പുനല്‍കുന്നുണ്ട്. അതായത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മുന്നില്‍ രണ്ട് ഭാഗവും ഇതില്‍ ഉള്‍പ്പെടുന്നു. 2011ലെ സെന്‍സസ് അനുസരിച്ച് ഇത് ഏകദേശം 81.35 കോടി ഗുണഭോക്താക്കളായിരിക്കും.