വനിതാ സംവരണ ഭേദഗതി ബില്ല് പരാജയപ്പെടുത്തി; പ്രതിപക്ഷത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധത്തിന് എന്‍ഡിഎ

Update: 2026-04-18 03:29 GMT

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ല് പ്രതിപക്ഷം പരാജയപ്പെടുത്തിയതില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് എന്‍ഡിഎ. ബില്ല് പരാജയപ്പെടുത്തിയതില്‍ പാര്‍ലമെന്റ് വളപ്പില്‍ എന്‍ഡിഎ അംഗങ്ങള്‍ പ്രതിഷേധിച്ചു. എന്‍ഡിഎ വനിതാ എംപിമാര്‍ പാര്‍ലമെന്റില്‍ പ്രത്യേക പ്രതിഷേധവും സംഘടിപ്പിച്ചു. വനിതാ സംവരണ നിയമ ഭേദഗതിബില്ല് പരാജയപ്പെട്ട സാഹചര്യത്തില്‍ ഇര പരിവേഷത്തോടെ തിരഞ്ഞെടുപ്പു കളത്തില്‍ പ്രചാരണായുധമാക്കാനായിരിക്കും ബിജെപി നീക്കം. ബംഗാള്‍ തമിഴ്നാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും വിഷയം ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി.

വനിതാ സംരക്ഷണബില്ല് തങ്ങള്‍ കൊണ്ടുവന്നു, പ്രതിപക്ഷം തോല്‍പ്പിച്ചു എന്ന പ്രചാരണമായിരിക്കും ബിജെപി മുദ്രാവാക്യം. ഭേദഗതിബില്ല് വോട്ടിനിടും മുന്‍പ് ആഭ്യന്തര മന്ത്രി അമിത് ഷാ സ്പീക്കര്‍ ഓംബിര്‍ളയായും മന്ത്രി കിരണ്‍ റിജുജു പ്രധാനമന്ത്രി നരേന്ദ്രമോദിയായും കൂടിക്കാഴ്ച നടത്തിയിരുന്നു. ബില്ലിനെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. ഇന്നലെ ലോക്സഭയില്‍ 528 പേര്‍ വോട്ട് ചെയ്തതില്‍ 298 പേര്‍ മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. 230 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 54 വോട്ടുകളുടെ കുറവിലാണ് ബില്ല് പരാജയപ്പെട്ടത്.