നാറാത്ത് കേസ്: ജയില്‍മോചിതര്‍ക്ക് ഉജ്ജ്വല സ്വീകരണം

Update: 2018-10-03 10:10 GMT


കണ്ണൂര്‍: നാറാത്ത് ആയുധപരിശീലന ക്യാംപ് നടത്തിയെന്നാരോപിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 21 പേരില്‍ ശിക്ഷാകാലാവധി കഴിഞ്ഞ് ജയില്‍മോചിതരായ അഞ്ചുപേര്‍ക്ക് ജന്‍മനാട്ടില്‍ ഉജ്ജ്വല സ്വീകരണം. മൂന്നാം പ്രതി നാറാത്ത് സ്വദേശി കെ കെ ജംഷീര്‍, നാലാംപ്രതി ടി പി അബ്ദുസ്സമദ്, അഞ്ചാംപ്രതി മുഹമ്മദ് സംവ്രീത്, ആറാം പ്രതി സി നൗഫല്‍, ഏഴാം പ്രതി സി റിക്കാസുദ്ദീന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പൂജപ്പുര സെന്‍ട്രല്‍ ജയില്‍നിന്ന് പുറത്തിറങ്ങിയത്. ഇവരെ പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി എം നസീര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന സലീം, ജില്ലാ സെക്രട്ടറി നവാസ്, അബ്ദുല്ല നാറാത്ത് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ജയിലില്‍ നിന്നിറങ്ങിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജന്‍മനാട്ടില്‍ ഉജ്ജ്വല സ്വീകരണമാണു നല്‍കിയത്. നാറാത്ത് സ്വദേശിയായ കെ കെ ജംഷീറിനെ ഹാരമണിയിച്ച് കമ്പില്‍ ടൗണില്‍ നിന്ന് ആനയിച്ച് നാറാത്ത് ബസാര്‍ വരെ സ്വീകരണം നല്‍കി. നൂറുകണക്കിനു യുവാക്കളാണ് സ്വീകരണത്തില്‍ പങ്കെടുത്തത്. മധുരപലഹാര വികരണവും നടത്തി. പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് പി പി ശിഹാബ്, സെക്രട്ടറി എ കമറുദ്ദീന്‍, പി പി അബ്്ദുല്‍ഖാദര്‍, അബ്്ദുല്ല നാറാത്ത്, എ പി മുസ്തഫ നേതൃത്വം നല്‍കി.
കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി പി സി ഫഹദ് പൂജപ്പുര ജയിലിലും മറ്റുള്ളവര്‍ കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളിലുമാണ് കഴിയുന്നത്. 2013 ഏപ്രില്‍ 23നാണ് കേസിനാസ്പദമായ സംഭവം. ജനവാസ കേന്ദ്രമായ നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന് സമീപത്തെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍നിന്ന് പട്ടാപ്പകല്‍ യോഗ പരിശീലനം നടത്തുകയായിരുന്ന 21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ആയുധ പരിശീലനമെന്നാരോപിച്ച് മയ്യില്‍ പോലിസാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഏറ്റെടുത്തു. യുഎപിഎ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒന്നാം പ്രതിക്ക് ഏഴുവര്‍ഷവും മറ്റുള്ളവര്‍ക്ക് അഞ്ചുവര്‍ഷവും നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ(യുഎപിഎ) പ്രകാരം ഐഎന്‍ഐ കോടതി ശിക്ഷ വിധിച്ചു. പിന്നീട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് യുഎപിഎ, മതസ്പര്‍ധ വളര്‍ത്തല്‍, ദേശവിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ എന്നിവ ഒഴിവാക്കി. കൂടാതെ, എല്ലാവരുടെയും ശിക്ഷ ആറുവര്‍ഷമാക്കി ക്രമീകരിക്കുകയും ചെയ്തു.



യുഎപിഐ ഒഴിവാക്കിയതിനെതിരേ എന്‍ഐഎ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹരജി വാദം പോലും കേള്‍ക്കാതെ തള്ളുകയായിരുന്നു. സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരവുമുള്ള വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷിച്ചത്. 22ാം പ്രതി എ കമറുദ്ദീനെ കുറ്റക്കാരനല്ലെന്നു കണ്ട് എന്‍ഐഎ കോടതി വെറുതെവിട്ടിരുന്നു. 23ാം പ്രതി കനിയറക്കല്‍ തൈക്കണ്ടിയില്‍ അസ്ഹറുദ്ദീന്‍, 24ാം പ്രതി കെ വി അബ്ദുല്‍ ജലീല്‍ എന്നിവര്‍ക്കെതിരായ കേസ് വിചാരണ പോലും നടത്താതെ പിന്‍വലിക്കാന്‍ എന്‍ഐഎ സംഘം ഹൈക്കോടതിയെ സമീപിച്ച് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

 

Similar News