നാറാത്ത് കേസ്: എട്ടു പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി ജയില്‍മോചിതരായി

Update: 2018-10-29 10:08 GMT
കണ്ണൂര്‍: നാറാത്ത് ആയുധപരിശീലനം നടത്തിയെന്നാരോപിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട 21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ എട്ടുപേര്‍ കൂടി ശിക്ഷാ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ജയില്‍മോചിതരായി. പി വി അബ്ദുല്‍ അസീസ്, കെ പി റബാഹ്, വി ഷിജിന്‍ എന്ന സിറാജ്, എ കെ സുഹൈര്‍, പി ഷഫീഖ്, ഇ കെ റാഷിദ്, സി പി നൗഷാദ്, സി എം അജ്മല്‍ എന്നിവരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പുറത്തിറങ്ങിയത്. ഇവരെ പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറിമാരായ സി എം നസീര്‍, എന്‍ പി ഷക്കീല്‍, ജില്ലാ കമ്മിറ്റിയംഗം നൗഷാദ് പുന്നക്കല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. കെ കെ ജംഷീര്‍, ടി പി അബ്ദുസ്സമദ്, മുഹമ്മദ് സംവ്രീത്, സി നൗഫല്‍, സി റിക്കാസുദ്ദീന്‍, പി സി ഫഹദ് എന്നിവരെ ഈ മാസം വിവിധ തിയ്യതികളിലായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് വിട്ടയച്ചിരുന്നു.

[caption id="attachment_437515" data-align="alignnone" data-width="560"]
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ജില്ലാ നേതാക്കള്‍ സ്വീകരിക്കുന്നു.[/caption]

ശേഷിക്കുന്ന ഏഴുപേര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഉടന്‍ മോചിതരാവും. 2013 ഏപ്രില്‍ 23നാണ് കേസിനാസ്പദമായ സംഭവം. ജനവാസ കേന്ദ്രമായ നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന് സമീപത്തെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തില്‍നിന്ന് പട്ടാപ്പകല്‍ യോഗ പരിശീലനം നടത്തുകയായിരുന്ന 21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ആയുധ പരിശീലനമെന്നാരോപിച്ച് മയ്യില്‍ പോലിസാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു. ഒന്നാം പ്രതിക്ക്് ഏഴുവര്‍ഷവും മറ്റുള്ളവര്‍ക്ക് അഞ്ചുവര്‍ഷവുമാണ് നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ (യുഎപിഎ) പ്രകാരം ഐഎന്‍ഐ കോടതി ശിക്ഷ വിധിച്ചിരുന്നത്. തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് യുഎപിഎ, മതസ്പര്‍ധ വളര്‍ത്തല്‍, ദേശവിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ എന്നിവ ഒഴിവാക്കി. കൂടാതെ, എല്ലാവരുടെയും ശിക്ഷ ആറുവര്‍ഷമാക്കി ക്രമീകരിക്കുകയും ചെയ്തു. യുഎപിഐ ഒഴിവാക്കിയതിനെതിരേ എന്‍ഐഎ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹരജി വാദം പോലും കേള്‍ക്കാതെ തള്ളി. സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരവുമുള്ള വകുപ്പുകള്‍ പ്രകാരമാണു ശിക്ഷിച്ചത്. 22ാം പ്രതി എ കമറുദ്ദീനെ കുറ്റക്കാരനല്ലെന്നു കണ്ട് എന്‍ഐഎ കോടതി വെറുതെവിട്ടിരുന്നു. 23ാം പ്രതി കനിയറക്കല്‍ തൈക്കണ്ടിയില്‍ അസ്ഹറുദ്ദീന്‍, 24ാം പ്രതി കെ വി അബ്ദുല്‍ ജലീല്‍ എന്നിവര്‍ക്കെതിരായ കേസ് വിചാരണ പോലും നടത്താതെ പിന്‍വലിക്കാന്‍ എന്‍ഐഎ സംഘം ഹൈക്കോടതിയെ സമീപിച്ച് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

Similar News