സുപ്രീംകോടതിവിധി പിണറായിയുടെ ധിക്കാരത്തിനും പകല്‍ക്കൊള്ളയ്ക്കും കിട്ടിയ തിരിച്ചടി: മുല്ലപ്പള്ളി രാമചന്ദ്രന്‍

Update: 2018-10-29 13:58 GMT


തിരുവനന്തപുരം : സാലറി ചലഞ്ചിലൂടെ ജീവനക്കാരുടെ കീശയില്‍ കയ്യിട്ട് സര്‍ക്കാര്‍ നടത്തിയ പകല്‍ക്കൊള്ളയ്ക്കും പിണറായി വിജയന്റെ ധിക്കാരത്തിനും ഏറ്റ കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിവിധിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
വിസമ്മതപത്രം വാങ്ങുന്ന ഏര്‍പ്പാട് ലോകത്ത് കേട്ട്‌കേള്‍വിപോലുമില്ലാത്തതാണ്. ഈ നടപടിയിലൂടെ സര്‍ക്കാര്‍ ജീവനക്കാരെ അപമാനിക്കുകയാണ് ചെയതത്. മഹാപ്രളയത്തിന്റെ പേരില്‍ പണപ്പിരിവല്ലാതെ ഫണ്ടുവിതരണം നടക്കുന്നില്ല. വിദേശപര്യടനം നടത്തി സഹസ്രകോടി സമാഹരിക്കുന്നത് ദുരന്തനിവാരണത്തിനും നവ കേരള സൃഷ്ടിക്കും വേണ്ടിയല്ല. വന്‍ സാമ്പത്തിക പ്രതിസന്ധയില്‍ നട്ടം തിരിയുന്ന സര്‍ക്കാരിന് രക്ഷപെടാനുള്ള മാര്‍ഗമായിട്ടാണ് ഇതിനെ കാണുന്നത്. പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
പ്രളയം കഴിഞ്ഞ് രണ്ടരമാസമായിട്ടും പതിനായിരം രൂപപോലും കിട്ടാത്തവര്‍ ഇപ്പോഴും സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്. ഓഖി ദുരിതാശ്വാസ നിധിയിലേക്ക് 242 കോടിരൂപ ലഭിച്ചങ്കിലും ഒരു വര്‍ഷം കൊണ്ട് ചെലവഴിച്ചത് 39 കോടിരൂപ മാത്രമാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ബാക്കി തുക എന്തുചെയ്തുവെന്ന് സര്‍ക്കാര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. മഹാപ്രളയത്തിന് ലഭിച്ച തുകയും ഈ രീതിയിലാണ് ചെലവഴിക്കുന്നതെങ്കില്‍ ശക്തമായ പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ന്നുവരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

 

 

Similar News