കണ്ണൂര്‍ വിമാനത്താവളം അമിത് ഷായ്ക്ക് തുറന്നുകൊടുത്തത് മുഖ്യമന്ത്രി: മുല്ലപ്പള്ളി

Update: 2018-10-28 07:18 GMT
കണ്ണൂര്‍: കണ്ണൂര്‍വിമാനത്താവളം ഉദ്ഘാടനം ചെയ്യുംമുമ്പേ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായിക്ക് അവിടെ ഇറങ്ങാന്‍ സൗകര്യമൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിബിഐ അന്വേഷിക്കുന്ന ലാവ്‌ലിന്‍ കേസ് ഉപയോഗിച്ചാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും പിണറായിയെബ്ലാക്ക് മെയില്‍ ചെയ്യുന്നത്.



മുഖ്യമന്ത്രി അധികാരമേറ്റനാള്‍ തൊട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിക്കുന്നത് ഇതിന്റെ ഭാഗമാണ്. കേന്ദ്രം കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്ന മുഖ്യമന്ത്രിയാണ് ഇന്നു കേരളം ഭരിക്കുന്നതെന്നു മുല്ലപ്പള്ളി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം ഡിസം 9ന് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അമിത് ഷായ്ക്കുവേണ്ടി പ്രത്യേകമായി തുറന്നു കൊടുത്തത്. യുദ്ധംപോലുള്ള അസാമാന്യ സാഹചര്യത്തിലാണ് ഇങ്ങനെ ചെയ്യാറുള്ളത്. ഇങ്ങനെ എന്തു സാഹചര്യമാണു കേരളത്തിലുള്ളതെന്നു മുല്ലപ്പള്ളി ചോദിച്ചു. അമിത് ഷാ കണ്ണൂരില്‍ വന്ന് ഇടതുസര്‍ക്കാരിനെതിരേ ഭീഷണിയും വെല്ലുവിളിയും മുഴക്കുകയാണ് ചെയ്തത്. ഇടതുസര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെങ്കിലും അതിനെ പിരിച്ചുവിടുമെന്ന ബിജെപിയുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ല.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 99 ശതമാനവും പൂര്‍ത്തിയാക്കിയ കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം ഇഴയുകയായിരുന്നു. കണ്ണൂര്‍ വിമാനത്താവളം തുറക്കാന്‍ ഇത്രയും വൈകിയതിന് ഇടതു സര്‍ക്കാര്‍ ജനങ്ങളോടു മറുപടി പറയേണ്ടി വരും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പേരില്‍ ഇടതുസര്‍ക്കാരിന് അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

Similar News