സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തില്‍; ഹര്‍ജി ബുധനാഴ്ച്ചയിലേക്ക് മാറ്റി -കോളജുകള്‍ രേഖകള്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കേരളത്തിലെ നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള എംബിബിഎസ് പ്രവേശനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. കേസില്‍ വേഗം തീരുമാനം എടുക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളിയാണ് കേസ് മാറ്റിവച്ചത്. കോളജുകള്‍ രേഖകള്‍ ഹാജരാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും. തൊടുപുഴ അസ്ഹര്‍ കോളേജ്, വയനാട് ഡിഎം കോളേജ്, പാലക്കാട് പി.കെ.ദാസ്, വര്‍ക്കല എസ്ആര്‍ കോളേജുകള്‍ക്ക് ഹൈക്കോടതി നല്‍കിയ പ്രവേശന അനുമതി സുപ്രിംകോടതി റദ്ദാക്കിയിരുന്നു. കേസില്‍ തീരുമാനം ആകുന്നത് വരെ സ്‌റ്റേ തുടരും. നാല് കോളജുകളോടും എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.
ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും മാറ്റിയതോടെ കേരളത്തിലെ മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തിലായി. കഴിഞ്ഞ ദിവസം പ്രവേശനം സ്‌റ്റേ ചെയ്ത കോടതിയുടെ തീരുമാനത്തിനായി ഇനിയും വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കണം. പ്രവേശനം അസാധ്യമാക്കിയാല്‍ സ്‌പോട്ട് അഡ്മിഷന്‍ വീണ്ടും നടത്തേണ്ടി വരും. പ്രവേശന അനുമതി നല്‍കിയ ഹൈക്കോടതി നടപടി അംഗീകരിക്കാന്‍ പറ്റില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ പുറത്തുപോകേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നല്‍കി. പ്രവേശന നടപടികള്‍ മിക്കവാറും പൂര്‍ത്തിയായെന്ന് മാനേജ്‌മെന്റുകളും സര്‍ക്കാരും അറിയിച്ചെങ്കിലും കോടതി വഴങ്ങിയില്ല.
സ്‌പോട്ട് അഡ്മിഷനിലൂടെ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയ കാര്യം മാനേജ്‌മെന്റുകള്‍ സൂചിപ്പിച്ചു. അപ്പോഴാണ് വിദ്യാര്‍ഥികള്‍ പുറത്തുപോകേണ്ടി വരുമെന്ന് കോടതി പറഞ്ഞത്. സുപ്രീം കോടതി ഇടപെടലോടെ സംസ്ഥാനത്ത് നടന്നുവരുന്ന സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവയ്‌ക്കേണ്ട സ്ഥിതിയായി. മെഡിക്കല്‍ പ്രവേശനം മോഹിച്ച് രണ്ടുദിവസമായി തലസ്ഥാനത്ത് തങ്ങിയ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ നിരാശരായി മടങ്ങി.