മീ ടൂ: ആരോപണമുന്നയിച്ചത് 11 പേര്‍; ഒരാള്‍ക്കെതിരേ മാത്രം മാനനഷ്ടക്കേസ് നല്‍കി അക്ബര്‍

Update: 2018-10-15 17:40 GMT


ന്യൂഡല്‍ഹി: മീ ടൂ കാംപയിന്റെ ഭാഗമായി തനിക്കെതിരേ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച 11 ലധികം പേരില്‍ ഒരാള്‍ക്കെതിരേ മാത്രം മാനനഷ്ട കേസ് നല്‍കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍. ആദ്യമായി ഈ വിഷയത്തില്‍ തുറന്നുപറച്ചില്‍ നടത്തിയ മാധ്യമ പ്രവര്‍ത്തക പ്രിയാ രമണിക്കെതിരേ മാത്രമാണ് അദ്ദേഹം ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
അക്ബര്‍ ടെലഗ്രാഫില്‍ പത്രാധിപരായിരിക്കെ സഹപ്രവര്‍ത്തകയായിരുന്നു പ്രിയാ രമണി. സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും അവര്‍ നടത്തിയ ഇടപെടലുകള്‍ തന്നെ ബോധപൂര്‍വം അപമാനിക്കുന്നതാണ്. ഐപിസി 500ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണിതെന്നും പരാതിയില്‍ അക്ബര്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ പേരും പ്രശസ്തിയും സമൂഹത്തിലെ സ്ഥാനവും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വ്യാജവും നീതീകരിക്കാനാവാത്തതും സംശയാസ്പദവുമായ നിലപാടാണ് പ്രിയാ രമണിയുടേതെന്നും അദ്ദേഹം വ്യക്തമാക്കി. 500ാം വകുപ്പ് പ്രകാരമുള്ള കേസുകള്‍ക്ക് രണ്ടു വര്‍ഷം വരെ തടവോ പിഴയോ ആണ് ശിക്ഷ.
അതേസമയം, ലൈംഗിക ആരോപണവിധേയനായ അക്ബര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു.

Similar News