വ്യാജഏറ്റുമുട്ടല്‍ കൊല: ഏഴ് സൈനികര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Update: 2018-10-15 05:40 GMT
ഗുവാഹത്തി: അസമിലെ വ്യാജഏറ്റുമുട്ടല്‍ കൊലക്കേസില്‍ മേജര്‍ ജനറല്‍ ഉള്‍പ്പെടെ ഏഴ് സൈനികര്‍ക്ക് പട്ടാള കോടതി ജീവപര്യന്തം തടവ് ശിക്ഷവിധിച്ചു. അസമില്‍ 24 വര്‍ഷം മുന്‍പ് നടന്ന വ്യാജ ഏറ്റുമുട്ടലിലാണ് പട്ടാള കോടതി ശിക്ഷ വിധിച്ചത്. മേജര്‍ ജനറല്‍ എ കെ ലാല്‍, കേണല്‍ തോമസ് മാത്യു, കേണല്‍ ആര്‍ എസ് സിബിരന്‍, ക്യാപ്റ്റന്‍മാരായ ദിലിപ് സിങ്, ജഗ്‌ദോ സിങ്, നായിക് അല്‍ബിന്ദര്‍ സിങ്, നായിക് ശിവേന്ദര്‍ സിങ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.



1994 ഫെബ്രുവരി 18ന്് അസമിലെ ടിനുസുക്യയില്‍ തേയില എസ്‌റ്റേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സൈനീകര്‍ പ്രദേശത്തെ ഒന്‍പത് പേരെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് ഇവരില്‍ അഞ്ച് പേരെ സൈനീകര്‍ വ്യാജഏറ്റമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നു. അഞ്ച് യുവാക്കളും ഉള്‍ഫ തീവ്രവാദികളാണെന്ന് ആരോപിച്ചായിരുന്നു വധം.അന്ന് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവും പിന്നീട് ബിജെപി നേതാവുമായ ജഗദീഷ് ഭുയാന്‍ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രവര്‍ത്തകരായ ഈ 9 പേര്‍ക്കായി കോടതിയെ സമീപിച്ചു. സൈനീകര്‍ ഇവര്‍ക്ക് പകരം കൊണ്ടുവന്നത് 5 പേരുടെ മൃതദേഹങ്ങളായിരുന്നു.സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ജഗദീഷ് ഭുയാന്‍ വീണ്ടും കോടതിയെ സമീപിച്ചു.കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ സൈനീകര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സൈനിക കോടതിയില്‍ നടന്ന വിചാരണക്കൊടുവിലാണ് ശിക്ഷ വിധിച്ചത്.

Similar News