എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് സെഡ് പ്ലസ് സുരക്ഷ

ഡല്‍ഹിയില്‍ ഇന്നലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് ഒഡീഷയില്‍ നിന്നുള്ള ഗോത്രവിഭാഗം നേതാവും,ഝാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറുമായ ദ്രൗപദി മുര്‍മുവിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്

Update: 2022-06-22 05:14 GMT
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് സെഡ് പ്ലസ് സുരക്ഷയേര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.മുര്‍മുവിന്റെ സുരക്ഷ സായുധ സ്‌ക്വാഡ് ഏറ്റെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ ഇന്നലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് ഒഡീഷയില്‍ നിന്നുള്ള ഗോത്രവിഭാഗം നേതാവും,ഝാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറുമായ ദ്രൗപദി മുര്‍മുവിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.20 പേരുകളിന്‍മേല്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. രാഷ്ട്രപതി സ്ഥാനാര്‍ഥിയാവുന്ന ആദ്യ ഗോത്ര വനിതയാണ് മുര്‍മു.

2000 മുതല്‍ 2006 വരെ ഒഡീഷയിലെ റയ്‌റങ്ക്പൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു ദ്രൗപതി മുര്‍മു.ഒഡീഷയില്‍ 2000 മുതല്‍ 2004 വരെയുള്ള കാലയളവില്‍ വാണിജ്യഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്തു. 2015 മേയ് 18 നാണ് ഝാര്‍ഖണ്ഡ്് സംസ്ഥാനത്തെ ഗവര്‍ണറായി ചുമതലയേറ്റത്.എന്‍ഡിഎ സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യം മുതല്‍തന്നെ പരിഗണനയിലുണ്ടായിരുന്ന പേരാണ് ദ്രൗപതി മുര്‍മുവിന്റേത്.കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവ് അനുസൂയ ഉയ്‌കെ, കര്‍ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗഹലോത്ത് തുടങ്ങിയവരുടെ പേരുകളായിരുന്നു ദ്രൗപതി മുര്‍മുവിന്റെ പേരിനൊപ്പം എന്‍ഡിഎയില്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണനയിലുണ്ടായിരുന്നത്.

Tags:    

Similar News