മണിപ്പൂരില്‍ യുംനാം ഖേംചന്ദ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വംശീയ കലാപങ്ങളെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി രാഷ്ട്രപതി ഭരണത്തിലായിരുന്നു മണിപ്പൂര്‍

Update: 2026-02-04 14:39 GMT

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രിയായി ബിജെപി നേതാവും സിങ് ജൈമ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു. വംശീയ കലാപങ്ങളെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി രാഷ്ട്രപതി ഭരണത്തിലായിരുന്നു മണിപ്പൂര്‍. മണിപ്പൂര്‍ ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയാണ് സത്യവാചകം ചൊല്ലി കൊടുത്തത്. ബിജെപി എംഎല്‍എമാരും എന്‍ഡിഎയിലെ പ്രമുഖ നേതാക്കളും പങ്കെടുത്തു.

മെയ്‌തേയ് വിഭാഗത്തില്‍ നിന്നുള്ള ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകുമ്പോള്‍, ഗോവിന്ദാസ് കോന്തൗജമാണ് പുതിയ ആഭ്യന്തരമന്ത്രി. കുക്കി വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവ് നെംചാ കിപ്‌ജെനും നാഗ വിഭാഗത്തില്‍ നിന്നുള്ള ലോസി ദിഖോയും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. ഡല്‍ഹിയില്‍ നിന്ന് ഓണ്‍ലൈനായാണ് നെംചാ കിപ്‌ജെന്‍ സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയില്‍ നിന്നും നാഗ പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്നും ഒരോ എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കുക്കി മെയ്തയ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം ഒരുവര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു സര്‍ക്കാര്‍ രൂപീകരണം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്‍പതിനാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയായിരുന്ന ബിരേന്‍ സിങ് രാജിവച്ചത്. മണിപ്പൂരില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി തുടരുന്ന സംഘര്‍ഷ സാഹചര്യം കണക്കിലെടുത്തായിരുന്നു ബിരേന്‍ സിങിന്റെ രാജി. ഇതിനുപിന്നാലെ 2025 ഫെബ്രുവരി 13ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല. മണിപ്പൂര്‍ നിയമസഭയില്‍ 37 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ അഞ്ചും ജെഡിയുവിന്റെ ഒരു എംഎല്‍എയും ബിജെപിയെ പിന്തുണയ്ക്കുന്നു. 16 സീറ്റുകളാണ് പ്രതിപക്ഷത്തിനുള്ളത്.

Tags: