കോഴിക്കോട്: എരഞ്ഞിപ്പാലത്ത് 21കാരിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷയാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരത്ത് ബിഫാം വിദ്യാര്‍ത്ഥിയായ ആയിഷ റഷ മൂന്നു ദിവസം മുന്‍പാണ് ബഷീറുദ്ദീന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. കോഴിക്കോട്ടെത്തിയ പെണ്‍കുട്ടി അത്തോളിയിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കോഴിക്കോട്ടെ ജിമ്മിൽ ട്രെയിനറാണ് ബഷീറുദ്ദീൻ. ഇയാൾ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തതായും മർദിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. ആയിഷയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബഷീറുദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രിയാണ് ആയിഷ മരിച്ചത്. ബഷീറുദ്ദീൻ ആണ് ആയിഷയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം ഭാര്യയെന്നാണ് ഇയാൾ ആശുപത്രി അധികൃതരോട് പറഞ്ഞതെന്നും പിന്നീട് സുഹൃത്തെന്ന് പറഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു. ആശുപത്രിയില്‍നിന്ന് അധികൃതർ നടക്കാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ യഥാർഥ മരണകാരണം വ്യക്തമാവുകയുള്ളൂ.