കട്ടന്‍ചായയില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Update: 2025-08-17 03:08 GMT

മലപ്പുറം: ടാപ്പിങ് തൊഴിലാളിയെ കട്ടന്‍ചായയില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കളപ്പാട്ടുകുന്ന് തോങ്ങോട്വീട്ടില്‍ അജയാ(24)ണ് അറസ്റ്റിലായത്. കാരാട് വടക്കുംപാടം ചെണ്ണയില്‍ വീട്ടില്‍ സുന്ദരന്റെ പരാതിയിലാണ് നടപടി. ടാപ്പിങ് തൊഴിലാളിയായ സുന്ദരന്‍ പുലര്‍ച്ചെ ജോലിക്കു പോകുമ്പോള്‍ ഫ്‌ളാസ്‌കില്‍ കട്ടന്‍ചായ കൊണ്ടുപോകാറുണ്ടായിരുന്നു.

ഈ ഫ് ളാസ്‌ക് ബൈക്കില്‍ വയ്ക്കുകയാണു പതിവ്. ആഗസ്റ്റ് 10ന് ചായ കുടിച്ചപ്പോള്‍ രുചി വ്യത്യാസം തോന്നി. പിന്നീടു സുതാര്യമായ പ്ലാസ്റ്റിക് കുപ്പിയിലാണു കട്ടന്‍ചായ കൊണ്ടുപോയത്. 14നും ചായകുടിച്ചപ്പോള്‍ രുചിവ്യത്യാസം തോന്നി. പരിശോധിച്ചപ്പോള്‍ നിറത്തിലും മാറ്റം കണ്ടു. തുടര്‍ന്നു പോലിസില്‍ പരാതി നല്‍കി. പോലിസ് നടത്തിയ അന്വേഷണത്തില്‍ അജയും സുന്ദരനും തമ്മില്‍ നേരത്തേ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് അജയിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കുറ്റം സമ്മതിച്ചത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.