ഡ്രൈവര്‍ ജോലിക്ക് ആളെ വേണമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

Update: 2025-08-10 03:44 GMT

കൊല്ലം:ഡ്രൈവര്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് സാമൂഹികമാധ്യമങ്ങളില്‍ പരസ്യംനല്‍കി തട്ടിപ്പുനടത്തിയ യുവാവ് പിടിയില്‍. പാലക്കാട് ഷൊര്‍ണൂര്‍ കവളപ്പാറ ചൂണ്ടക്കാട്ട് പറമ്പില്‍വീട്ടില്‍ വിഷ്ണു(27)വാണ് കൊല്ലം സിറ്റി സൈബര്‍ പോലിസിന്റെ പിടിയിലായത്. ഒരാളില്‍നിന്ന് 1,560 രൂപവീതം അഞ്ഞൂറിലേറെപ്പേരില്‍നിന്നായി എട്ടുലക്ഷത്തിലേറെ രൂപ ഇയാള്‍ തട്ടിയെടുത്തതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സാമൂഹികമാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലുമാണ് വിഷ്ണു പരസ്യം നല്‍കിയിരുന്നത്. 32,000 രൂപ ശമ്പളത്തോടെ തിരുവനന്തപുരത്ത് ഡോക്ടറുടെ ഹൗസ് െ്രെഡവര്‍ ജോലി ഒഴിവുണ്ടെന്നും താത്പര്യമുള്ളവര്‍ പരസ്യത്തില്‍ നല്‍കിയ നമ്പരില്‍ െ്രെഡവിങ് ലൈസന്‍സ് അയയ്ക്കണമെന്നുമാണ് പറഞ്ഞിരുന്നത്.

ഇന്‍സ്റ്റഗ്രാമില്‍മാത്രം പരസ്യം 25 ലക്ഷം പേര്‍ കണ്ടിട്ടുണ്ട്. പരസ്യംകണ്ടു ബന്ധപ്പെടുന്നവരോട് എറണാകുളത്ത് ഓഫീസ് ഉണ്ടെന്നും അവിടെയെത്തി രജിസ്റ്റര്‍ ചെയ്യാനുമാണ് പറഞ്ഞിരുന്നത്. നേരിട്ടെത്താനായില്ലെങ്കില്‍ ലൈസന്‍സിന്റെയും ആധാറിന്റെയും പകര്‍പ്പ് വാട്‌സാപ്പിലൂടെ അയച്ചശേഷം രജിസ്‌ട്രേഷന്‍ ഫീസായി 560 രൂപ അയയ്ക്കാനും ആവശ്യപ്പെടും.

പിന്നീട് വെരിഫിക്കേഷനായി 1,000 രൂപകൂടി വാങ്ങും. തുക കൈക്കലാക്കിയശേഷം ഇവരെ ബ്‌ളോക്ക് ചെയ്യും. തുടര്‍ന്ന് പരസ്യം നല്‍കിയ ഫോണ്‍നമ്പരും അക്കൗണ്ടും ഒഴിവാക്കി പുതിയ അക്കൗണ്ടും ഫോണ്‍ നമ്പരും എടുത്ത് ഇതേ പരസ്യം നല്‍കി തട്ടിപ്പ് തുടരുകയായിരുന്നു.