യുവതിക്ക് മര്‍ദനം; പ്രതി യുവമോര്‍ച്ച എറണാകുളം ജില്ലാ സെക്രട്ടറി

കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഇരുവരും ഒരുമിച്ചാണ് കഴിയുന്നത്

Update: 2025-11-21 09:16 GMT

കൊച്ചി: മരടില്‍ യുവതിക്ക് മര്‍ദനം. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി യുവതിയുടെ കൂടെ താമസിക്കുന്ന സുഹൃത്തും യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഗോപുവാണ് യുവതിയെ മര്‍ദിച്ചതെന്നാണ് വിവരം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിക്ക് മര്‍ദനമേറ്റത്. പുറംഭാഗത്തും തുടകളിലുമടക്കം, യുവതിയുടെ ദേഹമാസകലം മര്‍ദനത്തിന്റെ പാടുകളുണ്ട്.

മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനം. ദേഹം മുഴുവന്‍ മര്‍ദനമേറ്റ പാടുകളുമായി യുവതി മരട് സ്റ്റേഷനില്‍ ഹാജരായി. മര്‍ദ്ദനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നേരത്തെയുള്ള വിവാഹത്തില്‍ യുവതിക്ക് രണ്ടു കുട്ടികളുണ്ട്. ഇവര്‍ മുന്‍ ഭര്‍ത്താവിനൊപ്പമാണ് താമസം. മര്‍ദനവിവരം പുറത്തു പറഞ്ഞാല്‍ കുട്ടികളെ ഉപദ്രവിക്കുമെന്ന് ഗോപു പരമശിവന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി പറഞ്ഞു.

വൈറ്റില തൈക്കൂടത്തിനടുത്തുള്ള ഫ്ളാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് യുവതിയെ കാണാനില്ലെന്നു പറഞ്ഞ് ഗോപു പോലിസില്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെ യുവതിയുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട പോലിസിനോട് ബന്ധുവിന്റെ വീട്ടിലാണുള്ളതെന്നും ഇപ്പോള്‍ വരാന്‍ സാധിക്കില്ലെന്നുമായിരുന്നു യുവതിയുടെ പ്രതികരണം. ഇതിനു പിന്നാലെ യുവതി ഇന്ന് പോലിസ് സ്റ്റേഷനിലെത്തി മര്‍ദന വിവരം അറിയിക്കുകയായിരുന്നു. പോലിസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. യുവതിയുടെ പരാതിയില്‍ മരട് പോലിസ് ഗോപുവിനെതിരേ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.