ബാറിലെ തര്‍ക്കം; കടയ്ക്കലില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

Update: 2026-04-04 15:54 GMT

കൊല്ലം: കടയ്ക്കലില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കടക്കല്‍ വയല ശരത് ഭവനില്‍ ശരത്(30)ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ബാറിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പോലിസ് നല്‍കുന്ന വിവരം. ശരത്തിന്റെ ശരീരത്തില്‍ നിരവധി വെട്ടുകളും കുത്തുകളുമേറ്റ നിലയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ബാറിലെ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി ശരത്തിനെ പിന്തുടര്‍ന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

വയല സ്വദേശിയായ ശരത്ത് കടയ്ക്കല്‍ അഞ്ചുമുക്കില്‍ ഭാര്യയുടെ വീട്ടിലാണ് താമസം. ഇന്ന് കടയ്ക്കലിലെ ബാറിലെത്തിയ ശരത്ത് മദ്യപിക്കുകയും അവിടെ മദ്യപിക്കാനെത്തിയ രാഹുല്‍ എന്ന യുവാവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ബാര്‍ ജീവനക്കാര്‍ ഇടപെടുകയും ഇരുവരെയും പറഞ്ഞുവിടുകയും ചെയ്തു. ബാറില്‍ നിന്ന് ഇറങ്ങിയ ശരത്തിനെ ഓട്ടോറിക്ഷയില്‍ നാലംഗസംഘം പിന്തുടര്‍ന്നെത്തി. പന്തളംമുക്കില്‍വെച്ച് കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ശരത്തിനെ സംഘം വെട്ടുകയും കുത്തുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ് കിടന്നിരുന്ന ശരത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം കടയ്ക്കലിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ഈ സമയം ശരത്ത് മരിച്ചിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കായി കടയ്ക്കല്‍ പോലിസ് അന്വേഷണം വ്യാപിപ്പിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.