മരിച്ചെന്ന് പറഞ്ഞ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയവര്‍ സുപ്രികോടതിയില്‍ ഹാജരായി

Update: 2025-08-12 13:20 GMT

ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട കേസിലെ വാദത്തിനിടെ സുപ്രിം കോടതിയില്‍ ഞെട്ടിക്കുന്ന രംഗങ്ങള്‍. മരിച്ചെന്ന് രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ രണ്ട് പേരെ ഹരജിക്കാരനായ യോഗേന്ദ്ര യാദവ് ഹാജരാക്കി.

'' ഈ രണ്ട് പേര്‍ മരിച്ചതായി പ്രഖ്യാപിച്ചതിനാല്‍ ഇവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ല. ദയവായി അവരെ കാണുക. ഇവരെ മരിച്ചെന്നു പറയുന്നു. പക്ഷേ അവര്‍ ജീവിച്ചിരിപ്പുണ്ട്, അവരെ കാണുക''- ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിനോട് യോഗേന്ദ്ര യാദവ് പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ രാകേഷ് ദ്വിവേദി ഇതിനെ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് അബദ്ധത്തില്‍ സംഭവിച്ച ഒരു പിശകായിരിക്കാം അതെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസില്‍ നാളെയും വാദം തുടരും.