ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള മരുന്ന് വിതരണത്തെ ഗുരുതരമായി ബാധിക്കുന്നതായി റിപോര്‍ട്ടുകള്‍. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗത തടസ്സവും വ്യോമഗതാഗതത്തിലെ അട്ടിമറികളും ഔഷധ വിതരണ ശൃംഖലയെ തളര്‍ത്തിയിരിക്കുകയാണ്. വിതരണത്തിലെ കാലതാമസം, കയറ്റിറക്കുമതി ചെലവുകളുടെ വര്‍ധന, ഗതാഗത മാര്‍ഗങ്ങളിലെ തടസ്സങ്ങള്‍ എന്നിവ മരുന്ന് വിപണിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ജീവന്‍ രക്ഷാമരുന്നുകളുടെ ലഭ്യതയില്‍ ഇതിനകം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കാന്‍സര്‍ ചികില്‍സയ്ക്കുള്ള മരുന്നുകളും ഇന്‍സുലിനും ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ വിതരണം ശക്തമായി ബാധിച്ചിരിക്കുകയാണ്.
ഗള്‍ഫ് മേഖലയിലേക്കുള്ള മരുന്നൊഴുക്ക് കാര്യമായി കുറഞ്ഞതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്‍ഷുറന്‍സ്, ഇന്ധന ചെലവുകള്‍ കുത്തനെ ഉയര്‍ന്നതോടെ ആഗോളതലത്തില്‍ മരുന്നുകളുടെ വില വര്‍ധിക്കാനുള്ള സാധ്യതയും ശക്തമാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ അസംസ്‌കൃത വസ്തുക്കളുടേയും തയ്യാറായ മരുന്നുകളുടേയും നീക്കം പ്രതിസന്ധിയിലായി.
ശീതീകരണം ആവശ്യമായ മരുന്നുകളുടെ ഗതാഗതമാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടിരിക്കുന്നത്. പല കാന്‍സര്‍ മരുന്നുകളും ഇത്തരത്തിലുള്ള പ്രത്യേക സംഭരണ സംവിധാനങ്ങള്‍ ആവശ്യപ്പെടുന്നതിനാല്‍ വിതരണത്തില്‍ കൂടുതല്‍ തടസ്സങ്ങള്‍ നേരിടുന്നു. ഇന്‍സുലിന്‍ ഉള്‍പ്പെടെ ദീര്‍ഘകാല രോഗങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമമാണ് റിപോര്‍ട്ട് ചെയ്യുന്നത്. അടിയന്തര ചികില്‍സാ കിറ്റുകളും വാക്‌സിനുകളും ലഭ്യത കുറവിലാണെന്നാണ് വിവരം. ഫാര്‍മ കമ്പനികള്‍ കടല്‍ഗതാഗതത്തില്‍ നിന്ന് വ്യോമഗതാഗതത്തിലേക്ക് മാറുകയോ വിതരണ മാര്‍ഗങ്ങള്‍ പൂര്‍ണ്ണമായും മാറ്റുകയോ ചെയ്തതോടെ ചെലവും കാലതാമസവും വര്‍ധിച്ചു. സംഘര്‍ഷം തുടര്‍ന്നാല്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ധരും ലോകാരോഗ്യ സംഘടനയും നല്‍കുന്നത്.
