മാവേലിക്കരയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ചികില്‍സാ പിഴവെന്ന് ബന്ധുക്കള്‍

മാവേലിക്കര വിഎസ്എം ആശുപത്രിയിലാണ് സംഭവം

Update: 2025-12-22 12:01 GMT

ആലപ്പുഴ: മാവേലിക്കര വിഎസ്എം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശിനി ധന്യ(39) ആണ് മരിച്ചത്. വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. ചികില്‍സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി. ചികില്‍സാ പിഴവ് ഇല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും ആശുപത്രിയുടെ വിശദീകരണം. യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമായിരിക്കും പോലിസ് തുടര്‍നടപടികള്‍ സ്വീകരിക്കുക.

വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് ധന്യ മരിച്ചത്. കീ ഹോള്‍ സര്‍ജറിക്കുള്ള അനുമതി പത്രമാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളില്‍ നിന്ന് ഒപ്പിട്ട് വാങ്ങിയത്. എന്നാല്‍ ഓപ്പണ്‍ സര്‍ജറി നടത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെയാണ് നടത്തിയതെന്നും കീ ഹോള്‍ സര്‍ജറി തന്നെയാണ് നടത്തിയതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ശസ്ത്രക്രിയക്കിടെ കുടലില്‍ ഒരു രക്ത സ്രാവം ഉണ്ടായി. രക്തസ്രാവം സങ്കീര്‍ണ്ണമായതോടെ ഓപ്പണ്‍ സര്‍ജറി ചെയ്യേണ്ടിവന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ഓപ്പണ്‍ സര്‍ജറി നടത്തി രക്തസ്രാവം ഇല്ലാതാക്കി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. ഇതിനു പിന്നാലെ ധന്യക്ക് ഹൃദയാഘാതമുണ്ടായെന്നും മരണം സംഭവിച്ചുവെന്നും ചികില്‍സാ പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ കുടുംബം തയാറായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പോലിസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മൊഴി എടുക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Tags: