തന്നേക്കാള്‍ സൗന്ദര്യം; സ്വന്തം മകന്‍ ഉള്‍പ്പെടെ നാലു കുട്ടികളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍

Update: 2025-12-03 15:22 GMT

ന്യൂഡല്‍ഹി: നാല് കുട്ടികളെ വാട്ടര്‍ ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ ഹരിയാനയിലെ പാനിപ്പത്തില്‍ സ്ത്രീ അറസ്റ്റില്‍. ആറു വയസുകാരിയുടെ കൊലപാതകത്തില്‍ ഹരിയാനയിലെ പാനിപ്പത്തില്‍ പിടിയിലായ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. തന്നേക്കാള്‍ സൗന്ദര്യമുള്ളവരെ ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്ന ഈ യുവതി തന്റെ മകനെയടക്കം മൂന്നു കുട്ടികളെ ഇതിനു മുന്‍പ് കൊലപ്പെടുത്തിയെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഹരിയാനയിലെ നൗള്‍ത്ത ഗ്രാമത്തിലെ പൂനം എന്ന യുവതിയാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച സോണിപത്തില്‍ നടന്ന ഒരു വിവാഹ ചടങ്ങിനായി കുടുംബം പോയപ്പോഴാണ് അവസാന കൊലപാതകം. ആറു വയസുകാരിയായ പൂനത്തിന്റെ സഹോദര പുത്രി വിദിയെ വാട്ടര്‍ ടബ്ബില്‍ മുക്കി പൂനം കൊലപ്പെടുത്തിയതെന്ന് പോലിസ് പറയുന്നു. വിദിയെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് പൂനം തന്റെ മകന്‍ ഉള്‍പ്പടെയുള്ള മൂന്നു പേരെ കൊലപ്പെടുത്തിയതെന്നും പോലിസ് അറിയിച്ചു. ആറു വയസുകാരിയുടെ മരണത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തന്നേക്കാള്‍ സുന്ദരിയാണെന്ന് വിശ്യാസത്തിലാണ് ഇവര്‍ മൂന്നു പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച വിദിയും അച്ഛനും അമ്മയും മുത്തശ്ശിയും മുത്തച്ഛനും ഉള്‍പ്പടെയുള്ളവര്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. പാനിപ്പത്തിലെ ഇസ്രാന താലൂക്കിലെ നൗല്‍ത്ത ഗ്രാമത്തിലായിരുന്നു വിവാഹം. ഇതിനിടെ വിദിയെ കാണാതായി. കുടുംബം അവളെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചു. ഒരു മണിക്കൂറിനു ശേഷം മുത്തശ്ശി ഓംവതി ബന്ധുവിന്റെ വീട്ടിലെ ഒന്നാം നിലയിലുള്ള സ്റ്റോര്‍ റൂമില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വിദിയുടെ തല വെള്ളം നിറഞ്ഞ ഒരു പാത്രത്തില്‍ താഴ്ന്നും കാലുകള്‍ തറയില്‍ ഊന്നിയിരിക്കുന്നതുമായ നിലയിലായിരുന്നു. കുട്ടിയെ ഉടന്‍ എന്‍സി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. വിദിയുടെ പിതാവ് മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയവും ആരോപിച്ച് പോലിസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പ്രതി പൂനമാണെന്ന് പോലിസ് കണ്ടെത്തി.

മറ്റൊരാളും തന്നെക്കാള്‍ സൗന്ദര്യമുള്ളവരായി കാണാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ലെന്നാണ് ചോദ്യം ചെയ്യലിലൂടെ വ്യക്തമായതെന്ന് പോലിസ് പറഞ്ഞു. പ്രത്യേകിച്ച് സുന്ദരികളായ പെണ്‍കുട്ടികളെയാണ് അവര്‍ ലക്ഷ്യമിട്ടതെന്ന് പോലിസ് പറഞ്ഞു. ആകെ നാലു കുട്ടികളെയാണ് പൂനം കൊലപ്പെടുത്തിയതായി സമ്മതിച്ചിട്ടുള്ളത്. മൂന്നു പെണ്‍കുട്ടികളും പിന്നെ സ്വന്തം മകനും. സമാനമായ സാഹചര്യങ്ങളിലാണ് കുട്ടികളെല്ലാം മരിച്ചിട്ടുള്ളത്.

2023ല്‍ പൂനം തന്റെ സഹോദരഭാര്യയുടെ മകളെ കൊലപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സംശയം ഒഴിവാക്കാന്‍ അതേവര്‍ഷം തന്നെ മകനെയും മുക്കിക്കൊന്നു. ഈ വര്‍ഷം ആഗസ്റ്റില്‍ സിവഹ ഗ്രാമത്തില്‍ മറ്റൊരു പെണ്‍കുട്ടിയെയും കൊലപ്പെടുത്തിയെന്ന് പൂനം വെളിപ്പെടുത്തിയതായും പോലിസ് പറഞ്ഞു. വിദിയുടെ കൊലപാതകംവരെ നേരത്തെ നടന്ന മരണങ്ങളെല്ലാം ആകസ്മികമാണെന്നായിരുന്നു അനുമാനിക്കപ്പെട്ടിരുന്നത്. ആരും സംശയങ്ങളും ഉന്നയിച്ചിരുന്നില്ലെന്ന് പോലിസ് പറഞ്ഞു.