നാട്ടിലെ കാട്ടുപന്നികളെ ഒരുവര്‍ഷം കൊണ്ട് കൊന്നുതീര്‍ക്കാന്‍ തീവ്രയത്ന പരിപാടി

Update: 2025-08-21 02:29 GMT

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാനുള്ള നയസമീപന രേഖയുടെ കരട് വനംവകുപ്പ് പ്രസിദ്ധീകരിച്ചു. ഒരുവര്‍ഷത്തെ തീവ്രയത്ന പരിപാടിയാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ആഗസ്റ്റ് 31ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 'കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണവും മിഷന്‍' എന്നാണ് പരിപാടിയുടെ പേര്.

നാട്ടിലെ മുഴുവന്‍ കാട്ടുപന്നികളെയും പൂര്‍ണമായി ഉന്മൂലനംചെയ്യാണ് നീക്കം. ഇതിനായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജനകീയപരിപാടി നയത്തില്‍ പ്രഖ്യാപിച്ചു. കാട്ടുപന്നികള്‍ താവളമാക്കിയ കാടുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വെളുപ്പിക്കും. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് വാര്‍ഡനുള്ള അധികാരം വിനിയോഗിച്ചാണ് കൊന്നൊടുക്കല്‍. യുവജന ക്ലബ്ബുകള്‍, കര്‍ഷകക്കൂട്ടായ്മകള്‍, കര്‍ഷകത്തൊഴിലാളികള്‍, റബ്ബര്‍ ടാപ്പര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഷൂട്ടര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, വനസംരക്ഷണ സമിതികള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാവും ഇത് നടപ്പാക്കുക. തദ്ദേശഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും.

തൊഴിലുറപ്പു പദ്ധതിയില്‍ കിടങ്ങുകള്‍ കുഴിച്ചും പന്നികളെ പിടികൂടും. ഇവയെ എങ്ങനെ കൊല്ലാമെന്ന് നിയമസാധുത വിലയിരുത്തി തീരുമാനിക്കും. വെടിവെച്ചുകൊല്ലാനാണ് ഇപ്പോള്‍ അനുമതിയുള്ളത്. വനംവകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കരടിനെപ്പറ്റി 27 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം.