മതവികാരം വ്രണപ്പെടുത്തുന്ന കേസുകളില്‍ എന്തുകൊണ്ട് കര്‍ശനമായ വകുപ്പുകള്‍ ചുമത്തുന്നില്ല?; യുപി പോലിസിനെതിരേ സുപ്രിംകോടതി

Update: 2026-02-04 06:54 GMT

ന്യൂഡല്‍ഹി: വിദ്വേഷ കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസില്‍ ചെറിയ കുറ്റം ചുമത്തിയതിന് ഉത്തര്‍പ്രദേശ് പോലിസിനെ വിമര്‍ശിച്ച് സുപ്രിം കോടതി . മതപരമായ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള അക്രമവും മതവികാരം വ്രണപ്പെടുത്തലും ഉള്‍പ്പെട്ട കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൂടുതല്‍ കര്‍ശനവും ഉചിതവുമായ വകുപ്പുകള്‍ എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്ന് കോടതി പ്രത്യേകം ചോദിച്ചു.

2021-ല്‍, അഹദ് ഷെര്‍വാനി എന്ന മുസ് ലിം പൗരനെ ഹിന്ദുത്വര്‍ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. വാദം കേള്‍ക്കുന്നതിനിടെ, തന്റെ മതപരമായ വ്യക്തിത്വം കാരണമാണ് ആക്രമണം നടത്തിയതെന്ന് ഇര ആരോപിച്ചു, എന്നാല്‍ പോലിസ് അത് വിദ്വേഷ കുറ്റകൃത്യമായി രജിസ്റ്റര്‍ ചെയ്തില്ല. വിദ്വേഷ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം വിസമ്മതിച്ചുവെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു.

ജസ്റ്റിസുമാരായ വി. രാമസുബ്രഹ്‌മണ്യന്‍, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇത്തരം കേസുകളില്‍ ഉചിതമായ വകുപ്പുകള്‍ പ്രയോഗിക്കുന്നതില്‍ പരാജയപ്പെടുന്നത് അന്വേഷണത്തെ ദുര്‍ബലപ്പെടുത്തുക മാത്രമല്ല, ഇരയുടെ അവകാശങ്ങളെയും ബാധിക്കുമെന്ന് വാദം കേള്‍ക്കുന്നതിനിടെ സുപ്രിംകോടതി പ്രസ്താവിച്ചു. കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതിന് ശേഷം എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും, വിദ്വേഷ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഇരയായ അഹദ് ഷെര്‍വാനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹ്‌മദി വാദിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും, മറിച്ച് ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിച്ച് നടക്കുന്നുണ്ടെന്നും ഭരണകൂടം അവയെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: