'എന്തൊരു പരാജയമാണ് മുഖ്യമന്ത്രി നിങ്ങളും നിങ്ങളുടെ സര്‍ക്കാരും'; ഗര്‍ഭിണിയെ എസ്എച്ച്ഒ മര്‍ദിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

Update: 2025-12-18 17:48 GMT

കൊച്ചി: എറണാകുളം നോര്‍ത്ത് പോലിസ് സ്റ്റേഷനില്‍ ഗര്‍ഭിണിയെ എസ്എച്ച്ഒ മര്‍ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 'ഇതാണോ നിങ്ങളുടെ സ്ത്രീസുരക്ഷയും ജനമൈത്രി പോലിസും?' എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയും സര്‍ക്കാരും പൂര്‍ണ്ണ പരാജയമാണെന്നും കുറ്റപ്പെടുത്തി. കൈക്കുഞ്ഞുമായി സ്റ്റേഷനിലെത്തിയ ഗര്‍ഭിണിയെ എസ്എച്ച്ഒ മര്‍ദ്ദിച്ച സംഭവം കേരള പോലിസിന്റെ കൊടുംക്രൂരതയാണ് വെളിപ്പെടുത്തുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. മര്‍ദ്ദനത്തിനു പിന്നാലെ യുവതിക്കെതിരേ കള്ളക്കേസെടുത്തത് അധികാര ദുരുപയോഗമാണ്. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചതിന് സമാനമായ സംഭവമാണ് എറണാകുളത്തും ഉണ്ടായിരിക്കുന്നത്. ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്തുടനീളെ നടന്നിട്ടുണ്ടെന്നു വേണം കരുതാനെന്നും വി ഡി സതീശന്‍ പറഞ്ഞു.

ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പോലിസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക. രാഷ്ട്രീയ എതിരാളികളെ നേരിടുകയെന്ന ലക്ഷ്യത്തോടെ കേരള പോലിസിനെ നിയന്ത്രിക്കാനുള്ള അധികാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും സിപിഎമ്മിലെ ക്രിമിനല്‍-മാഫിയ കൂട്ടുകെട്ടിനും അടിയറവ് വച്ചതിന്റെ ദുരന്തഫലങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ? ഇതാണോ നിങ്ങളുടെ ജനമൈത്രി പോലിസ് സ്റ്റേഷന്‍? നിങ്ങളുടെ പാര്‍ട്ടിയെ പോലെ നിങ്ങള്‍ നിയന്ത്രിക്കുന്ന പോലിസിലെ ക്രിമിനലുകളും ഏത് യുഗത്തിലാണ് ജീവിക്കുന്നത്? എന്തൊരു പരാജയമാണ് മുഖ്യമന്ത്രി നിങ്ങളും നിങ്ങളുടെ സര്‍ക്കാരും. പോലിസിലെ ക്രിമിനലുകളെ ഒരു നിമിഷം പോലും സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്. കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒന്‍പതര വര്‍ഷമായി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ ലോക്കപ്പ് മര്‍ദ്ദനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നിത്യസംഭവമായി മാറിയിരിക്കുകയാണ്. ടി പി കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്ന ഡിഐജിമാര്‍ വരെ ഈ വകുപ്പിനു കീഴിലുണ്ടെന്നത് നാണക്കേടാണെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

Tags: