പശ്ചിമേഷ്യന്‍ സംഘര്‍ഷം; പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇടപെടണം: കെ കെ അബ്ദുല്‍ ജബ്ബാര്‍

Update: 2026-03-03 16:16 GMT

കോഴിക്കോട്: ഇറാനെതിരായ അമേരിക്കന്‍ ഇസ്രായേല്‍ ആക്രമണവും ഗള്‍ഫ് മേഖലയിലെ വിവിധ രാജ്യങ്ങളില്‍ സ്ഥിതിചെയ്യുന്ന അമേരിക്കന്‍ സേന താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ നടത്തുന്ന പ്രത്യാക്രമണവും രൂക്ഷമായ സന്ദര്‍ഭത്തില്‍ ഇന്ത്യക്കാരായ പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മര്യാദകള്‍ ലംഘിച്ചുകൊണ്ട് ഇറാന്റെ പരമാധികാരത്തിനുമേല്‍ കടന്നു കയറുകയും പരമോന്ന നേതാവായ ആയത്തുല്ല അലി ഖാംനഈയെ വധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയില്‍ വലിയ അരക്ഷിതാവസ്ഥ രൂപപ്പെട്ടിരിക്കുകയാണ്.

യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റയ്ന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഉപജീവനം തേടി പ്രവാസ ജീവിതം നയിക്കുന്നത്. പുതിയ സാഹചര്യത്തില്‍ വലിയ അനിശ്ചിതത്വം ആണ് നിലനില്‍ക്കുന്നത്. വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ യാത്രകള്‍ നിശ്ചലമായിട്ടുണ്ട്. അമേരിക്കന്‍ സേനാ താവളങ്ങള്‍ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളില്‍ സ്‌ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ തെറിച്ചുവീണ് പ്രവാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വരും ദിവസങ്ങളിലെ സാഹചര്യങ്ങള്‍ പ്രവചനാതീതമാണ്. നമ്മുടെ സംസ്ഥാനത്തിന്റേയും രാജ്യത്തിന്റേയും സമ്പദ് വ്യവസ്ഥയ്ക്ക് അതുല്യമായ സംഭാവനകള്‍ നല്‍കുന്നവരാണ് പ്രവാസികള്‍.

അവരുടെ കുടുംബാംഗങ്ങള്‍ വലിയ ആശങ്കയിലാണ്. സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇടപെടണം. യുദ്ധം മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള കെടുതികള്‍ രാജ്യത്തേയും ലോകത്തേയും സാധാരണ ജനങ്ങളേയാണ് ബാധിക്കുക. അമേരിക്കന്‍ ഇസ്രായേല്‍ അധിനിവേശ ശക്തികള്‍ക്ക് ഒപ്പം പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നതിന് പകരം രാജ്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഐക്യരാഷ്ട്രസഭയില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.