ക്ഷേമ പെന്‍ഷന്‍; 1,500 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍

Update: 2025-11-21 03:52 GMT

തിരുവനന്തപുരം: പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് വായ്പയെടുക്കുന്നത്. 1,500 കോടി രൂപ കടമെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകളുടെ കുടിശ്ശിക ഉള്‍പ്പെടെയുള്ള വിതരണം ഇന്നുമുതല്‍ ആരംഭിച്ചിരിക്കുകയാണ്.

ഈ മാസത്തെ പെന്‍ഷനും മുന്‍പത്തെ കുടിശ്ശികയും ഉള്‍പ്പെടെ ഒരു ഗുണഭോക്താവിന് 3,600 രൂപയാണ് സര്‍ക്കാര്‍ ഈ മാസം നല്‍കേണ്ടത്. ഇതിനായി 1,500 കോടി ചിലവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ധനസമാഹരണത്തിനാണ് സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നത്. ചൊവ്വാഴ്ച പണം സര്‍ക്കാരിന്റെ കൈയിലെത്തുമെന്നാണ് റിപോര്‍ട്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതെന്നായിരുന്നു പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍.